കല്‍പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കടബാധ്യതകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് ടി.
സിദ്ദീഖ് എം.എല്‍.എ. വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെ ആർക്കെങ്കിലും ഏറ്റെടുക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
‘പണം ആരൊക്കെ വാങ്ങി, ഏതൊക്കെ സോഴ്സുകളില്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തണം. അത് വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ആർക്കെങ്കിലും ഏറ്റെടുക്കാൻ കഴിയുമോ? പാർട്ടി ഇതില്‍ കക്ഷിയല്ല. പാർട്ടി യോഗം ചേർന്ന് ഇന്ന രീതിയില്‍ പണം വാങ്ങണമെന്ന് തീരമാനമെടുത്താല്‍ പാർട്ടി കക്ഷിയാകും. അല്ലാത്തത് പാർട്ടി അതേറ്റെടുക്കേണ്ടതില്ല. ആരുടെയെങ്കിലും പേരെഴുതിവെച്ചാല്‍ പാർട്ടിയാകില്ല. എന്റെ പേര് മറ്റുള്ളവർ എഴുതിവെച്ചാല്‍ പാർട്ടിക്ക് അതില്‍ പങ്കുണ്ടോ? അത് അന്വേഷിക്കണം. അതിന് വേണ്ടിയാണ് അന്വേഷണ കമീഷൻ പ്രഖ്യാപിച്ചത്. അതാണ് ഞങ്ങളുടെ ധാർമികത’ – സിദ്ദീഖ് പറഞ്ഞു.
നേരത്തെ വിജയന്റെ ആത്മഹത്യ കുറിപ്പ് തള്ളി വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും രംഗത്തുവന്നു. കുറിപ്പില്‍ പറയുന്ന കാര്യങ്ങളില്‍ യാതൊരു വാസ്തവുമില്ലെന്നും അത്തരമാരു ഇടപാട് ഞാൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മരിക്കാൻ പോകുന്നയാള്‍ക്ക് ആരുടെ പേര് വെണമെങ്കിലും എഴുതിവെക്കാലോ? ഒരാള്‍ കുടുങ്ങിക്കോട്ടെ എന്ന് കരുതി മനപൂർവം എഴുതിവെച്ചതാണെങ്കില്‍ എന്തുചെയ്യാൻ പറ്റും? വിജയൻ പണം വാങ്ങിച്ചത് എന്താവശ്യത്തിനാണെന്ന് അറിയില്ല. പണമിടപാടിന്റെ പേരില്‍ വിജയന്റെ ഭൂമി കണ്ടുകെട്ടിയിരുന്നു. മരണശേഷം വക്കീലുമായി ബന്ധപ്പെട്ടപ്പോഴാണ് എനിക്ക് ഇക്കാര്യം മനസ്സിലായത്. അങ്ങേർക്ക് (വിജയന്) വലിയ കടങ്ങള്‍ ഉണ്ട് എന്ന് പറയുന്നു. എന്തിനാണ് വാങ്ങിയതെന്നോ എങ്ങനെ കടം വന്നു എന്നോ എനിക്കറിയില്ല. നെഞ്ചില്‍ കൈവെച്ച് തന്നെ ഇത് പറയാൻ കഴിയും. അങ്ങേര് വ്യക്തിപരമായി വല്ല ആവശ്യത്തിനും പണം വാങ്ങിയത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല’ -അപ്പച്ചൻ പറഞ്ഞു.
‘2017- 19 കാലയളവിലാണ് ഇടപാട് നടന്നതെന്ന് പറയുന്നു. ഞാനന്ന് ഡി.സി.സി പ്രസിഡന്റല്ല. എനിക്ക് മുമ്ബ് ഐ.സി. ബാലകൃഷ്ണൻ, കെ.എല്‍. പൗലോസ്, പി.വി. ബാലചന്ദ്രൻ എന്നീ മൂന്നുപേർ പ്രസിഡന്റായി ഉണ്ടായിരുന്നു. അവർ മൂന്നാളുകളും ഉള്ള കാലത്താണ് ഈ സംഭവങ്ങള്‍ ഒക്കെ എന്നാണ് പറയുന്നത്. ഞാൻ അതില്‍ ഭാഗഭാക്കല്ല. വ്യക്തിപരമായി ഞാനും വിജയനും നല്ല ബന്ധമാണ്. കഴിഞ്ഞ 19ന് നടന്ന ഡി.സി.സി ജനറല്‍ ബോഡിയില്‍ പോലും വിജയൻ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഇക്കാര്യങ്ങള്‍ അന്ന് എന്നോട് പറയണമല്ലോ’ -അപ്പച്ചൻ പറഞ്ഞു.
അതിനിടെ, വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.പി.സി.സി നിയോഗിച്ച സമിതി ഇന്ന് കല്‍പറ്റയില്‍ എത്തും. രാവിലെ 10ന് കല്‍പറ്റ ഡി.സി.സി ഓഫിസിലെത്തുന്ന സമിതി അംഗങ്ങള്‍ തുടർന്ന് സുല്‍ത്താൻ ബത്തേരിയിലേക്ക് പോകും. കെ.പി.സി.സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, രാഷ്ട്രീയകാര്യസമിതി അംഗം സണ്ണി ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതിയിലുള്ളത്.
ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡി.സി.സി ട്രഷറർ കെ.കെ ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വിജയന്റെ കത്തിലുള്ളത്. താൻ മരിക്കുകയാണെങ്കില്‍ ഉത്തരവാദികള്‍ കത്തില്‍ പേരുള്ള നേതാക്കളാണെന്നും അതിലുണ്ട്. എം.എല്‍.എയെ വിടാതെ പിന്തുടരുന്ന സി.പി.എമ്മിന് കത്ത് വലിയ ആയുധമാണ് നല്‍കിയത്. തിങ്കളാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ വർധിത ഊർജത്തില്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് തള്ളിക്കയറിയതും കത്തിന്റെ പിൻബലത്തിലാണ്. ഇന്ന് രാത്രി ബത്തേരി നഗരത്തില്‍ നൈറ്റ് മാർച്ച് നടത്താൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. എം.എല്‍.എ രാജിവെക്കണമെന്നാണ് ആവശ്യം.
അതേസമയം, പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റേയും വിജിലൻസിന്റേയും അന്വേഷണം പുരോഗമിക്കുകയാണ്. എൻ.എം. വിജയന്റെ കുടുംബം നല്‍കിയ കത്തുകള്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കത്തുകളില്‍ പരാമർശിക്കുന്നവരുടെ മൊഴിയെടുക്കും.