AccidentKerala News

ആരോഗ്യ നിലയില്‍ പുരോഗതി; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും

Keralanewz.com

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രിവിടും.

ഇക്കഴിഞ്ഞ 28-ന് മൃദംഗ വിഷൻ്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റർനാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് സാരമായ പരിക്ക് പറ്റിയത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളില്‍ വെൻ്റിലേറ്ററർ സഹായത്തോടെയുള്ള ചികിത്സയിലായിരുന്നു. പിന്നീട് ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു.

അപകടം മൂലം പതിനൊന്ന് ദിവസമാണ് ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാല്‍ സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ഉമ തോമസ്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആർ ബിന്ദു അടക്കമുള്ള സംഘത്തോടെ വീഡിയോ കോളിലൂടെ ഉമ തോമസ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അണുബാധയില്‍ നിന്നുമുള്ള മുൻകരുതലിൻ്റെ ഭാഗമായി ഉമ തോമസിനെ കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു എംഎല്‍എ വീഡിയോ കോളിലൂടെ ആർ ബിന്ദുവുമായി സംസാരിച്ചത്.

സംഭവത്തില്‍ ഓസ്കാർ ഇവൻറ്സ് ഉടമ പി എസ് ജനീഷിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസിൻറെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസില്‍ മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാർ അടക്കമുള്ളവർക്കും ജാമ്യം അനുവദിച്ചിരുന്നു. മൃദംഗ വിഷൻറെ ആഭിമുഖ്യത്തില്‍ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കലൂർ സ്റ്റേഡിയത്തിലെ കാര്യങ്ങള്‍ ഒരുക്കിയത് ഓസ്കാർ ഇവൻറ്സ് ആയിരുന്നു. സുരക്ഷാ വീഴ്ചയില്‍ ഓസ്കാർ ഇവൻറ്സിനും മൃദംഗ വിഷനുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവർ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Facebook Comments Box