CRIMEKerala NewsReligion

മുമ്പ് പറഞ്ഞതൊക്കെ ഗോപൻ സ്വാമിയുടെ കുടുംബത്തിന് കുരുക്കായി മാറുന്നു; വീണ്ടും ചോദ്യം ചെയ്യാൻ പോലീസ്.

Keralanewz.com

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മരണത്തില്‍ കുടുംബത്തിൻ്റെ മേൽ കുരുക്ക് മുറുകുന്നു. സമാധിയായി എന്ന ഭാര്യയുടെയും മക്കളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കുന്നത്

ഇവരെ വീണ്ടും ചോദ്യം ചെയ്യും. സ്വഭാവിക മരണമാണോ അല്ലയോ എന്ന് ഇപ്പോള്‍ കൃത്യമായി പറയാനാകില്ല. പോസ്റ്റുമോർട്ടം, രാസപരിശോധനാ ഫലം, ഫോറൻസിക് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമേ അത് സ്ഥിരീകരിക്കാനാവൂവെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പോലീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു.

അതേസമയം പോലീസുകാർ പറയുന്നത് ഡോക്ടർമാരും ശരിവച്ചിട്ടുണ്ട്. എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോള്‍ പറനാവില്ലെന്നാണ് പോലിസ് സര്‍ജന്‍റെ പ്രതികരണം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളാ ഇല്ല. മരണകാരണം എന്താണെന്നും മരണസമയം എപ്പോഴാണെന്നും അറിയാൻ ശ്വാസകോശത്തില്‍ നിന്നും ശേഖരിച്ച സാമ്പിളിൻ്റെ രാസപരിശോധനാ ഫലം വരണം. ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ പരിശോധനയുടെ ഫലം ലഭിക്കാന്‍ ഒരാഴ്ച സമയമെടുക്കും. ഗോപൻ സ്വാമിയുടെ ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടെന്ന സംശയവും ഡോക്ടർമാർ ഉന്നയിച്ചു.

ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിക്കുന്ന ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും. മതാചാര പ്രകാരം വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം നടത്തുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഗോപൻ സമാധിയായി എന്നാണ് മക്കളും ഭാര്യയും അവകാശപ്പെടുന്നത്. രഹസ്യമായി കോണ്‍ക്രീറ്റ് കല്ലറക്കുള്ളില്‍ മൃതദേഹം മറവ് ചെയ്തതോടെയാണ് മരണത്തെ സംബന്ധിച്ച്‌ അയല്‍ക്കാർക്ക് സംശയം ഉയരുന്നത്. തുടർന്ന് വിശ്വംബരൻ എന്നയാള്‍ ഗോപനെ കാണ്‍മാനില്ല എന്ന് കാട്ടി പരാതി നല്‍കുകയായിരുന്നു.

Facebook Comments Box