നാട്ടിലെ ചെറുക്കൻമാർക്ക് പെണ്ണില്ല ,മലയാളി പെണ്‍കുട്ടികളെ വധുക്കളായി സ്വീകരിച്ച് 72 അതിഥിത്തൊഴിലാളികൾ.
കോട്ടയം: 72 അതിഥിത്തൊഴിലാളികള്‍ മലയാളി യുവതികളെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. നാഷനല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവരാണ് മലയാളി യുവതികളെ വിവാഹം കഴിച്ച ഈ 72 പേരും.
എഐടിയുസിയില്‍ അഫിലിയേറ്റ് ചെയ്ത തൊഴിലാളി സംഘടനയാണ് നാഷനല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ. എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് അതിഥി തൊഴിലാളികള്‍ മലയാളി യുവതികളെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞവരില്‍ ഏറിയ പങ്കും പെരുമ്ബാവൂർ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നതെന്നും യൂണിയൻ വ്യക്തമാക്കുന്നു.
നിരവധി അതിഥി തൊഴിലാളികള്‍ക്ക് റേഷൻ കാർഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു. ലൈഫ് പദ്ധതിയിലും അതിഥി തൊഴിലാളികള്‍ ഇടംപിടിച്ചിട്ടുണ്ട്. 24 വർഷം മുൻപു ഒഡിഷയില്‍ നിന്നു തൊഴില്‍ തേടിയെത്തിയ രാജേന്ദ്ര നായിക്കാണു എറണാകുളം ജില്ലയില്‍ വാഴക്കുളം പഞ്ചായത്തില്‍ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയില്‍ അംഗമായത്. ഭവന നിർമാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ് രാജേന്ദ്ര നായിക്.
കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാഷനല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായെന്നു ഓർഗനൈസിങ് സെക്രട്ടറി ബിനു ബോസ് പറഞ്ഞു. അതിഥിത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യാനായി 25, 26 തീയതികളില്‍ കോട്ടയത്ത് ദേശീയ കോണ്‍ക്ലേവ് എഐടിയുസി വിളിച്ചുചേർത്തിട്ടുണ്ട്.