Kerala NewsNational NewsPolitics

‘ഇവിടെ നമ്മളെപ്പോലുള്ള ചെറിയ ആള്‍ക്കാരുണ്ട്’; തരൂരിന് സംഭാവന നല്‍കാന്‍ കഴിയുക ദേശീയ രാഷ്ട്രീയത്തിലെന്ന് കെ. മുരളീധരന്‍

Keralanewz.com

 

കേരളത്തില്‍ ഒരുകാലത്തും കോണ്‍ഗ്രസിന് നേതൃക്ഷാമമുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു നേതാവിന്റെ അഭാവമുണ്ടെന്ന ശശി തരൂർ എംപിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

പലരും അതിനു യോഗ്യരാണ്. ശശി തരൂരിന്റെ മനസില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിഹരിച്ചു കൂടെ നിർത്തണമെന്നും അദ്ദേഹത്തിന്റെ സേവനം കോണ്‍ഗ്രസിന് ആവശ്യമാണെന്നും കെ. മുരളീധരൻ അറിയിച്ചു.

എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകള്‍ക്ക് പുറത്തുള്ളവരുടെ വോട്ടു കൊണ്ടാണെന്ന് കെ. മുരളീധരൻ പറഞ്ഞു. പക്ഷെ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണിയെടുക്കുന്നത്. കോണ്‍ഗ്രസ്‌ സ്ഥാനാർഥിയാണെങ്കിലെ ജയിക്കൂ. 1984,1989, 1991 വർഷങ്ങളില്‍ എ. ചാള്‍സ് തിരുവനന്തപുരത്ത് നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പിണറായി വിചാരിച്ചാല്‍ പോലും മൂന്നാമത് അധികാരത്തില്‍ എത്താൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളില്‍ തരൂരിന് മികച്ച രീതിയില്‍ സംസാരിക്കാൻ അറിയാം. യുവ വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ദേശീയ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതല്‍ സംഭാവന നല്‍കാൻ കഴിയുകയെന്നും ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആള്‍ക്കാരുണ്ടെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകർഷിക്കാൻ തയ്യാറാകണമെന്നായിരുന്നു ദ ഇന്ത്യൻ എക്സ്‌പ്രസിന്റെ വർത്തമാനം എന്ന മലയാളം പോഡ്‌കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂർ പറഞ്ഞത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകർഷിക്കാൻ തയ്യാറാകണം. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്ത് കിട്ടിയ ജനപിന്തുണയെ ഉദാഹരിച്ചായിരുന്നു തരൂരിന്റെ നിരീക്ഷണം. ഇത്തരത്തില്‍ ഒരു പ്രവർത്തന പദ്ധതി രൂപീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം വട്ടവും കേരള നിയമസഭയില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. പാർട്ടിക്കപ്പുറമുള്ള പിന്തുണയും സ്വീകാര്യതയുമാണ് തനിക്ക് തിരുവനന്തപുരത്ത് ലഭിക്കുന്നതെന്ന് തരൂർ പറഞ്ഞു. സ്വതന്ത്ര സംഘടനകള്‍ നടത്തിയ അഭിപ്രായ വോട്ടിങ്ങുകളില്‍ സംസ്ഥാനത്തെ മറ്റ് കോണ്‍ഗ്രസ് നേതാക്കളേക്കാളും നേതൃത്വ പദവിയിലേക്ക് തന്റെ പേരാണ് ഉയർന്ന് കേള്‍ക്കുന്നതെന്നും തരൂർ പോഡ്കാസ്റ്റില്‍ പറഞ്ഞു. പാർട്ടിക്ക് അത് ഉപയോഗിക്കണമെങ്കില്‍ താൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്നും അങ്ങനെ അല്ലെങ്കില്‍ തന്റെ മുന്നില്‍ മറ്റ് വഴികളുണ്ടെന്നും തരൂർ വ്യക്തമാക്കി. പാർട്ടി മാറുന്നത് തന്റെ ആലോചനയില്‍ ഇല്ല. അതേസമയം, ഒരാള്‍ക്ക് സ്വതന്ത്രനായി നില്‍ക്കാനുള്ള അവകാശമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

Facebook Comments Box