പി.സി. ജോര്‍ജിന്‍റെ ലൗ ജിഹാദ് പ്രസംഗം: യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി
തൊടുപുഴ: ബി.ജെ.പി നേതാവ് പി.സി. ജോർജിന്‍റെ വർഗീയ പ്രസ്താവനക്കെതിരെ പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്.
കേരളത്തില്‍ ‘മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികള്‍ നമുക്ക് നഷ്ടമായി’ എന്നാണ് ജോർജ് പൊതു പരിപാടിയില്‍ പ്രസംഗിച്ചത്. ചാനലില്‍ വന്ന പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്കാണ് തെളിവായി പരാതിയോടൊപ്പം നല്‍കിയത്.
വർഗീയ പരാമർശങ്ങള്‍ നടത്തി രണ്ട് കേസുകളില്‍ കോടതി അലക്ഷ്യം നേരിടുന്നതിനിടെയാണ് പി.സി. ജോർജ് വീണ്ടും വർഗീയ പരാമർശം നടത്തിയിരിക്കുന്നത്. കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റർ ചെയ്യാത്തിടത്താണ് പി.സി. ജോർജ് കള്ളം മനപ്പൂർവം പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എല്ലാ മതസ്ഥരും ഐക്യത്തോടെ കഴിയുന്ന കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കുകയും മനപൂർവം കലാപം സൃഷ്ടിക്കുകയും ഒരു മതവിഭാഗത്തെ കള്ള പ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന ജോർജിനെതിരെ 153എ, 295എ, 298 & 505 വകുപ്പുകള്‍ ചേർത്ത് കേസെടുക്കണം എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.
നേതാക്കളായ ഫസല്‍ സുലൈമാൻ, ജോസിൻ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നഷ്ടപ്പെട്ടുവെന്നാണ് ജോർജ് പറഞ്ഞത്. അതില്‍ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ 24 വയസിന് മുമ്ബ് കെട്ടിച്ചയക്കണമെന്നും പി.സി. ജോർജ് പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു ജോർജിന്റെ വിവാദ പരാമർശം.
‘400ഓളം കുഞ്ഞുങ്ങളെയാണ് മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദില്‍ നമുക്ക് നഷ്ടമായത്. 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെയും 25 വയസുള്ള ഒരു കൊച്ചിനെ കാണാതായി. 25 വയസു വരെ ആ പെണ്‍കുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചർച്ച ചെയ്യേണ്ട വിഷയമാണിത്. എന്തിനാണ് 25ഉം 30ഉം വയസു വരെ പെണ്‍കുട്ടികളെ കെട്ടിക്കാതെ വെക്കുന്നത്. 24 വയസാകുമ്ബോഴേക്കും പെണ്‍കൊച്ചുങ്ങളെ കെട്ടിച്ചുവിടാനുള്ള മര്യാദ കാണിക്കണം. 25 വയസുള്ള പെണ്‍കുട്ടികളെ കാണുമ്ബോള്‍ എനിക്ക് സന്തോഷം തോന്നും. ആ പെണ്‍കുട്ടിക്ക് ആണുങ്ങളെ കാണുമ്ബോഴും സന്തോഷം തോന്നും. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗർബല്യങ്ങളാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. ‘-ഇങ്ങനെയായിരുന്നു പി.സി. ജോർജിന്റെ പ്രസംഗം.