വര്‍ഗീയ വിദ്വേഷ പ്രചാരണം: ‘മാത്യു സാമുവല്‍ ഒഫീഷ്യല്‍’ യുട്യൂബ് ചാനലിനെതിരെ കേസെടുത്തു
ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ‘മാത്യു സാമുവല്‍ ഒഫീഷ്യല്‍’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ്.
ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിനെതിരെ ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ്, പിഡിപി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.
ചാനലില്‍ ദിവസങ്ങളായി മതവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നതും മതസൗഹാർദം തകരാൻ ഉതകുന്നതുമായ വ്യാജപ്രചാരണം സംപ്രേഷണം ചെയ്യുകയാണെന്ന് സംഘടനകള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങള്‍ക്കിടയില്‍ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയും, വ്യാപാരമേഖലയെ തകർക്കുന്നതിനായി ഒരു മിനി താലിബാനാണ് എന്ന തരത്തില്‍ ചാനലിലൂടെ പ്രചാരണം നടത്തിയിരുന്നു. ചാനലിനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാൻ വൈകുന്നതില്‍ പൊലീസിനെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.