സിപിഎമ്മില്‍ പത്മകുമാറിന് തരംതാഴ്ത്തല്‍; കോണ്‍ഗ്രസിലെത്തിക്കാൻ ശ്രമം സജീവം
പത്തനംതിട്ട: സി.പി.എം സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാതിരുന്നതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ ജില്ലാ സെക്രട്ടേറിയറ്റംഗം എ.പത്മകുമാറിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ ധാരണ. പത്മകുമാർ സി.പി.എം വിട്ടാല്‍ കോണ്‍ഗ്രസിലെത്താൻ നീക്കം സജീവമായി.
സി.പി.എം വിട്ടാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം നല്‍കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിൻ്റെ ഉറച്ച കോട്ടയായിരുന്ന പത്തനംതിട്ട കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായി മാറിക്കഴിഞ്ഞു. കോന്നി മാത്രമായിരുന്നു യു.ഡി.എഫിന് പിടിവള്ളി ആയിരുന്നത്. എന്നാല്‍, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും 2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടർന്ന് അടൂർ പ്രകാശ് കോന്നിയിലെ നിയമസഭാംഗത്വം രാജിവച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം സി.പി.എം പിടിച്ചെടുത്തു.
2021ലും പാർട്ടി വിജയം ആവർത്തിക്കുകയായിരുന്നു. 1991ല്‍ കോന്നിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്മകുമാറിനെ 1996ല്‍ തോല്‍പ്പിച്ച അടൂർ പ്രകാശ് 2016ലെ തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.
2001ല്‍ ആറൻമുളയില്‍ മത്സരിച്ച പത്മകുമാർ കോണ്‍ഗ്രസിലെ മാലേത്ത് സരളാദേവിയോട് പരാജയപ്പെടുകയായിരുന്നു. ആറൻമുളയിലോ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിൻ്റെ കൈയിലുള്ള റാന്നിയിലോ പത്മകുമാറിനെ മത്സരിപ്പിക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിൻ്റെ വിലയിരുത്തല്‍.
മുൻ ഡി.സി.സി പ്രസിഡൻ്റായിരുന്ന ഫിലിപ്പോസ് തോമസിനെ സി.പി.എം 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർഥിയാക്കി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇതിന് പത്മകുമാറിലൂടെ തിരിച്ചടി നല്‍കണമെന്ന അഭിപ്രായം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്.അടുത്തമാസം ആദ്യം ചെന്നൈയില് നടക്കുന്ന 24ാം പാര്ട്ടി കോണ്ഗ്രസിന് ശേഷമായിരിക്കും പത്മകുമാറിനെതിരേ നടപടി. നടപടി വേണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മന്ത്രി വീണാ ജോര്ജിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തെരഞ്ഞെടുത്തതിലുള്ള അതൃപ്തി പത്മകുമാര് പ്രകടിപ്പിച്ചിരുന്നു. ഉന്നയിച്ച പരാതിയില് ഉറച്ച് നില്ക്കുകയാണെന്നും സംഘടനാ പ്രവര്ത്തനം നടത്തുന്നവരെ പാര്ട്ടിയുടെ മേല്ഘടകങ്ങളിലേക്ക് പരിഗണിക്കണമെന്നും പത്മകുമാർ പറഞ്ഞിരുന്നു.