ലോക്സഭ ഇലക്ഷനു മുന്നോടിയായി വന്ന പുതുപ്പളളി ഇലക്ഷൻ ബി ജെ പിക്ക് ഒരു ലിറ്റ്മസ് ടെസ്റ്റു കൂടിയാണ്. ജില്ലയിൽ BJP വോട്ടുകച്ചവടം നടത്തുന്നു എന്ന ആക്ഷേപം കേൾക്കാറുള്ള പാർട്ടിക്ക് ഇത്തവണ സൽ പേരു തിരിച്ചു പിടിക്കാൻ നന്നായി വിയർക്കേണ്ടിവരും. കഴിഞ്ഞ അസംബ്ലി ഇലക്ഷനിൽ അയൽ മണ്ഡലങ്ങളായ പാലായിൽ 20000 ത്തിന്റെയും കടുത്തുരുത്തിയിൽ 10000 വോട്ടിന്റെയും ചോർച്ച പാർട്ടിക്കുണ്ടായി. കടുത്തുരുത്തിയിലെ അന്നത്തെ BJP സ്ഥാനാർത്ഥിയായ ലിജിൻ ലാൽ തന്നെയാണ് പുതുപ്പളളിയിൽ മത്സരിക്കുന്നത്. ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിൻലാൽ നേരിട്ടു ജനവിധി തേടുമ്പോൾ പരമാവധി വോട്ടുകൾ സമാഹരിച്ചില്ലെങ്കിൽ അത് പാർട്ടിക്ക് കേരളത്തിൽ വൻ തിരിച്ചടിയാവും.
ബി ജെ പി വിജയ പ്രതീക്ഷ വെച്ചുപുലർത്തുന്ന പത്തനംതിട്ട മണ്ഡലത്തോടു ചേർന്നു കിടക്കുന്ന പുതുപ്പളളിയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും പത്തനംതിട്ടയിലെ ജയസാധ്യത.
ഉമ്മൻചാണ്ടിയുടെ മകനെതിരെ എകെ ആന്റെണിയുടെ മകനെ തന്നെ ബിജെപി പ്രചരണത്തിന് ഇറക്കുന്നത് പതിവുപോലെയുള്ള ബിജെപിയുടെ വോട്ട് യൂഡിഎഫിന് മറിക്കുന്നത് തടയുന്നതിന് വേണ്ടി തന്നെയാണ്. അനിൽ ആൻറണിയും അൽഫോൺസ് കണ്ണന്താനവും നേരിട്ട് വന്നിട്ടും ബിജെപിയുടെ വോട്ട് യുഡിഎഫിന് പോവുകയാണെങ്കിൽ അൽഫോൻസ് കണ്ണന്താനത്തിന്റെയും അനിൽ ആൻറണിയുടെയും നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. ഇരുവരുടെയും ശക്തിയില്ലായ്മ ബിജെപി കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെടുകയും ചെയ്യും. ആയതിനാൽ തന്നെ ഏതു വിധേനയും ബിജെപിയുടെ ഒരു വോട്ട് പോലും യുഡിഎഫിന് പോകാതിരിക്കാനുള്ള ശ്രമമാണ് ഇത്തവണ ബിജെപി നേതൃത്വം നടത്തി വരുന്നത്.
വൻ നേതൃനിരയാണ് ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിനു വേണ്ടി പുതുപ്പള്ളിയിൽ എത്തുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാവ് ടോം വടക്കന്‍ എന്നിവര്‍ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണം നടത്തി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇന്നും സെപ്റ്റംബര്‍ രണ്ടിനുമാണ് പ്രചാരണത്തിനിറങ്ങുന്നത്. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി എന്നിവര്‍ ഇന്നും നാളെയുമായി പുതുപ്പള്ളിയിലെത്തും.