ദുബൈ: മെട്രോ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുതിയ പ്രോട്ടോകോള്‍ പുറത്തിറക്കി.
മെട്രോയില്‍ തിരക്കേറിയ സമയങ്ങളിലാണ് ‘ക്രൗഡ് മാനേജ്മെന്‍റ് പ്രോട്ടോകോള്‍’ നിലവില്‍ വരുക. രാവിലെ ഏഴു മുതല്‍ 9.30 വരെയും വൈകീട്ട് അഞ്ചുമുതല്‍ രാത്രി 8.30 വരെയും യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങള്‍ ലഭിക്കും. സ്റ്റേഷനുകളില്‍ സൂചന ബോർഡുകള്‍ സ്ഥാപിക്കുന്നതിന് പുറമെ, യാത്രക്കാർക്ക് വഴികാണിക്കാൻ പ്രത്യേക ജീവനക്കാരുമുണ്ടാകും. യാത്രക്കാർ നേരത്തെ തന്നെ യാത്ര ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച ആർ.ടി.എ, യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനാണ് പ്രധാന പരിഗണനയെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഏപ്രില്‍ 16ലെ കനത്ത മഴക്കെടുതിയെ തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട ദുബൈ മെട്രോയുടെ പ്രവർത്തനം പൂർണമായും പൂർവ സ്ഥിതിയിലെത്തിയിട്ടില്ല. ഓണ്‍ പാസീവ്, ഇക്വിറ്റി, അല്‍ മശ്രിഖ്, എനർജി സ്റ്റേഷനുകള്‍ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. തിരക്കേറിയ സമയങ്ങളില്‍ യാത്രക്ക് മെട്രോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞയാഴ്ച അധികൃതർ ആവശ്യപ്പെട്ടിരുന്നു.