മേയ് 1 മുതല്‍ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങള്‍ നടപ്പിലാക്കി ഇന്ത്യയിലെ പ്രധാന ബാങ്കുകള്‍.
പ്രധാന ബാങ്കുകള്‍ നിരവധി മാറ്റങ്ങള്‍ ആണ് കൊണ്ടുവരുന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
വിവിധ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകള്‍ക്കായി പുതുക്കിയ സേവന നിരക്കുകള്‍ ഐസിഐസിഐ ബാങ്ക് നടപ്പിലാക്കും.ഡെബിറ്റ് കാർഡ് വാർഷിക ഫീസ് പ്രതിവർഷം 200 രൂപയാകും. ആദ്യത്തെ 25 ചെക്ക് ലീഫുകള്‍ എല്ലാ വർഷവും സൗജന്യമായി നല്‍കും.ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകള്‍, ക്ലിയറിങ് സേവനങ്ങള്‍, ഡെബിറ്റ് റിട്ടേണുകള്‍, തുടങ്ങിയ സേവനങ്ങളെ ബാധിക്കും
യൂട്ടിലിറ്റി ബില്ലുകള്‍ക്കുള്ള മൊത്തം ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകള്‍ 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 1 ശതമാനം കൂടുതല്‍ തുകയും ജിഎസ്‌ടിയുടെ അധിക ചാർജും ഉണ്ട്. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളില്‍ യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ 20,000 രൂപയോ അതില്‍ കുറവോ ആണെങ്കില്‍ അധിക നിരക്ക് ഈടാക്കില്ല. 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഒരു ശതമാനം സർചാർജിനൊപ്പം 18 ശതമാനം ജിഎസ്ടി കൂടി അധികമായി നല്‍കണം.
യെസ് ബാങ്ക് ഇന്ന് മുതല്‍ പുതുക്കിയ നിരക്കില്‍ സേവിങ്സ് അക്കൗണ്ടുകള്‍ക്കുള്ള ചാർജുകള്‍ ഈടാക്കും. ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവ അടയ്ക്കുന്നതിന് യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൂടുതല്‍ ചെലവാണ്. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകള്‍ക്കും 1 ശതമാനം നിരക്ക് ബാധകമാകും.