National NewsPolitics

രാഹുല്‍ ഗാന്ധിയെ സ്‌പീക്കര്‍ ശകാരിച്ച സംഭവം; ബിജെപി വീഡിയോ പ്രചരിപ്പിച്ചതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തി

Keralanewz.com

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ സ്‌പീക്കർ ഓം ബിർള ശകാരിച്ച സംഭവത്തിന്റെ വീഡിയോ ബിജെപി പ്രചരിപ്പിച്ചതില്‍ അതൃപ്തി അറിയിച്ച്‌ കോണ്‍ഗ്രസ്.

ഇക്കാര്യം സ്‌പീക്കറോട് വീണ്ടും ഉന്നയിക്കുമെന്നും എംപിമാർക്ക് ഒരു വിശദീകരണവും നല്‍കാൻ ഓം ബിർളയ്ക്ക് സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിലെ രണ്ട് എംപിമാർ മാത്രം വന്നാല്‍ കാര്യം വിശദീകരിക്കാം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയോട് വാത്സല്യം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ ഈ ദൃശ്യമാണ് ശകാരത്തിന് കാരണമെന്ന് ഓം ബിർള പറഞ്ഞിട്ടില്ല. പത്ത് ദിവസം മുൻപുളള വീഡിയോ ആണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി സഭയില്‍ മര്യാദ കാട്ടുന്നില്ലെന്ന് ഓം ബിർള വിമർശിച്ചിരുന്നു. സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഇരിപ്പിടത്തിനടുത്ത് പോയി സംസാരിച്ചതാണ് സ‌്‌പീക്കറെ പ്രകോപിപ്പിച്ചത്. പരാതിപ്പെടാൻ ചെന്ന കോണ്‍ഗ്രസ് എംപിമാരെയും സ്‌പീക്കർ ശകാരിച്ചു. അതേസമയം, പ്രകോപനമുണ്ടാക്കിയില്ലെന്നും സഭയില്‍ തനിക്ക് സംസാരിക്കാൻ അവസരമില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപാണ് സ്‌പീക്കർ അംഗങ്ങള്‍ മാന്യത പുലർത്തണമെന്ന് ഓർമ്മപ്പെടുത്തിയത്. പ്രതിപക്ഷനേതാവ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു. ചില അംഗങ്ങളുടെ പെരുമാറ്റം അതിരു കടക്കുന്ന നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സഭയില്‍ ഇതിനു മുൻപും പിതാവ്-മകള്‍, അമ്മ-മകള്‍, ഭർത്താവ്-ഭാര്യ എന്നിങ്ങനെ കുടുംബക്കാർ അംഗങ്ങളായി വന്നിട്ടുണ്ടെന്നും സ്‌പീക്കർ പറഞ്ഞു.

സഭയില്‍ താൻ ഒന്നും ചെയ്തില്ലെന്നും നിശബ്ദനായി ഇരിക്കുകയായിരുന്നുവെന്നും സഭയ്‌ക്ക് പുറത്ത് രാഹുല്‍ പ്രതികരിച്ചു. ‘എട്ട് ദിവസമായി തനിക്ക് സംസാരിക്കാൻ അനുവാദമില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കുംഭമേളയെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ ചില അഭിപ്രായങ്ങള്‍ കൂട്ടിച്ചേർക്കണമെന്നുണ്ടായിരുന്നു. തൊഴിലില്ലായ്മയെക്കുറിച്ച്‌ സംസാരിക്കാൻ ആഗ്രഹിച്ചു. പക്ഷേ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം ജനാധിപത്യവിരുദ്ധമാണ്’ -രാഹുല്‍ പറഞ്ഞു.

Facebook Comments Box