നാസയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജയെ പിരിച്ച് വിട്ട് ട്രംപ് ഭരണകൂടം; പിരിച്ചു വിട്ടത് 900 ജീവനക്കാരെ നയിച്ച ഉദ്യോഗസ്ഥയെ
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയായ നീല രാജേന്ദ്രയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ഇന്ത്യൻ വംശജയാണ് നീല. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീലയെ സംരക്ഷിക്കാനുള്ള ഏജൻസി ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. 2024 ല്‍ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നാസയിലെ പിരിച്ചുവിട്ട 900 ജീവനക്കാരെ നയിച്ച ഉദ്യോഗസ്ഥയെയാണ് ഇപ്പോള്‍ ട്രംപ് സർക്കാർ പുറത്താക്കിയത്. നാസയുടെ ജെറ്റ് പ്രൊപല്‍ഷൻ ലബോറട്ടറിയില്‍ ഡൈവേർസിറ്റി-ഇക്വിറ്റി-ഇൻക്ലൂഷൻ വിഭാഗത്തിൻ്റെ മേധാവിയായിരുന്നു നീല രാജേന്ദ്രൻ.
ജീവനക്കാരില്‍ വലിയ വിഭാഗത്തെ പിരിച്ചുവിട്ടതിന് പിന്നാലെ നീലയെ നാസയുടെ തന്നെ ഹെഡ് ഓഫ് ഓഫീസ് ഓപ് ടീം എക്സലൻസ് ആൻ്റ് എംപ്ലോയീ സക്സസ് എന്ന പുതിയ പദവിയിലേക്ക് മാറ്റിയിരുന്നു. നീല കൈകാര്യം ചെയ്ത ചുമതലകള്‍ നാസയുടെ ഹ്യൂമൻ റിസോർസ് വിഭാഗത്തിന് കൈമാറി. നാസയുടെ ഡൈവേർസിറ്റി-ഇക്വിറ്റി-ഇൻക്ലൂഷൻ പ്രോഗ്രാം അമേരിക്കക്കാരില്‍ അനാവശ്യമായ മത്സരബുദ്ധിയുണ്ടാക്കുന്നതായും നികുതിപ്പണം പാഴാക്കുന്നതായുമാണ് ട്രംപ് സർക്കാർ ആരോപിക്കുന്നത്.
ടീം എക്സലൻസ് ആൻ്റ് എംപ്ലോയീ സക്സസ് വിഭാഗം മേധാവി സ്ഥാനത്ത് ഡൈവേർസിറ്റി-ഇക്വിറ്റി-ഇൻക്ലൂഷൻ പ്രോഗ്രാമിൻ്റെ പല ചുമതലകളും നീല രാജേന്ദ്രന് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.