CRIMENational News

തോക്കുധാരികളെത്തി പേരും മതവും ചോദിച്ചു; കൊലപ്പെടുത്തിയത് മുസ്ലീമല്ലെന്ന് ഉറപ്പാക്കിയ ശേഷം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Keralanewz.com

ശ്രീനഗർ: പഹല്‍ഗാം ആക്രമണം സംബന്ധിച്ച്‌ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഭൂമിയിലെ സ്വർഗമായ കശ്മീർ താഴ്വരയില്‍ അവധിക്കാലം ആസ്വദിക്കാനെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭീകരരുടെ വെടിയുണ്ടകള്‍ക്ക് ഇരകളായത്.
പേരും മതവുമെല്ലാം ചോഗിച്ച്‌ മുസ്ലീമല്ല എന്നുറപ്പാക്കിയ ശേഷമാണ് കൊലചെയ്തതെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്.

അടുത്തെത്തിയ തോക്കുധാരികള്‍ പേരും മതവും ചോദിച്ചെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ പൊലീസിനോട് പറഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. വിവാഹത്തിന്റെ ആറാംനാള്‍ കണ്‍മുന്നില്‍വെച്ച്‌ ഭർത്താവിനെ ഭീകരർ കൊലപ്പെടുത്തുന്നത് കാണേണ്ടി വന്ന യുവതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥനായ വിനയ് നർവാള്‍ എന്ന ഹരിയാന സ്വദേശിയെ ഭാര്യ ഹിമാൻഷിയുടെ മുന്നിലിട്ടാണ് വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

ആറ് ദിവസം മാത്രം മുൻപ് വിവാഹിതരായ ദമ്ബതികള്‍ ഭേല്‍പുരി കഴിച്ചുകൊണ്ടിരിക്കെ ഭർത്താവിനെ വെടിവെച്ചുവീഴ്ത്തിയെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെ തലയ്ക്കാണ് വെടിയേറ്റത്. എന്റെ ഭർത്താവ് ഒരു മുസ്ലിം അല്ലെന്ന് തോക്കുധാരി പറഞ്ഞു, തുടർന്ന് വെടിവച്ചു അവർ ഞെട്ടലോടെ പറയുന്നു. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയില്‍ ഒരു സ്ത്രീ അലമുറയിട്ട് കരയുന്നതും സഹായത്തിനായി യാചിക്കുന്നതും കാണാം. ‘ദയവായി എന്റെ ഭർത്താവിനെ രക്ഷിക്കൂ,’ എന്ന് അവർ നിലവിളിക്കുന്നു സമീപം വെടിയേറ്റ് കിടക്കുന്ന ഭർത്താവിനെയും കാണാം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ പ്രദേശവാസികളും ഉള്‍പ്പെട്ടിട്ടുണ്ട്. പഹല്‍ഗാമിലെ ബെയ്സരണ്‍ താഴ്‌വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മു കാശ്മീർ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാൻ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്‌.

ഇസ്രയേലില്‍ കടന്നു കയറി ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു പഹല്‍ഗാമില്‍ ഇന്നലെ ഭീകരർ ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഭീകരർ പഹല്‍ഗാമില്‍ ആക്രമണം നടന്നത്. വിനോദസഞ്ചാരികള്‍ പ്രകൃതിഭംഗി ആസ്വദിച്ച്‌ നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ ആക്രമിക്കുകയായിരുന്നു. വളരെ അടുത്ത് നിന്നാണ് ഭീകരർ വിനോദ സഞ്ചാരികളെ വെടിവെച്ചത്. ദ റെസിസ്റ്റൻസ് ഫ്രണ്ട്-ടിആർഎഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനയാണ് ഇത്.

വിവാഹിതനായി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തില്‍ ജീവൻ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, ഭാര്യാസഹോദരി എന്നിവർക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹല്‍ഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം. ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരൻ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭം ദ്വിവേദിയെ വെടിവച്ചിട്ടതോടെ ‘എന്നെയും കൊല്ലു’യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോള്‍ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങള്‍ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഭീകരർ വധിച്ച കർണാടക സ്വദേശി മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയോടും ഭീകരർ പറഞ്ഞത് ഇതു തന്നെയായിരുന്നു. പല്ലവിയുടെയും മകന്റെയും മുന്നില്‍വെച്ചാണ് മഞ്ജുനാഥ് റാവുവിനെ ഭീകരർ വധിച്ചത്. ഭർത്താവിന് നേരെ വെടിയുതിർത്ത ഭീകരരോട് തന്നെയും കൊല്ലൂ എന്ന് പല്ലവി ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീകളെ വെറുതെ വിടുന്നുവെന്നും ചെന്ന് കാര്യങ്ങള്‍ മോദിയോട് പറയാനുമായിരുന്നു ഭീകരർ മോദിയോട് പറഞ്ഞത്. നാട്ടുകാരാണ് പല്ലവിയേയും മകനെയും ആക്രമണ സ്ഥലത്തു നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. നിലവില്‍ ജമ്മു കശ്മീർ പൊലീസിൻറെ സംരക്ഷണയിലാണ് പല്ലവിയും മകനും.

തൻറെ കണ്‍മുന്നിലാണ് ഭർത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പല്ലവി പറഞ്ഞു. ഇതോടെ സ്ഥലത്തെ കുതിരക്കാരും മറ്റ് നാട്ടുകാരും ഓടി വന്നു. അവരാണ് സുരക്ഷിതരായി തങ്ങളെ സ്ഥലത്ത് നിന്ന് മാറ്റിയത്. പിന്നീട് സൈനികരടക്കം രക്ഷാപ്രവർത്തനത്തിന് എത്തിയെന്നും പല്ലവി പറഞ്ഞു. ഭീകരർ സൈനിക വേഷത്തിലല്ല വന്നതെന്നും പല്ലവി പറഞ്ഞു.

കശ്മീരില്‍ കുടുങ്ങിയവരെ തിരിച്ച്‌ കൊണ്ട് വരാൻ ബെംഗളൂരുവില്‍ നിന്ന് ഉദ്യോഗസ്ഥരെ അയച്ചു. ഏകോപന ദൗത്യം ചീഫ് സെക്രട്ടറി ശാലിനി രജനീഷിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ്. ജമ്മു കശ്മീരിലേക്ക് ആദ്യം പുറപ്പെടുക ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘമാണ്. ആക്രമണത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അപലപിച്ചു. തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം ശ്രീനഗറില്‍ എത്തിക്കും. അനന്തനാഗിലെ ആശുപത്രിയിലാണ് പരിക്കേറ്റവർ നിലവില്‍ ചികിത്സയില്‍ ഉള്ളത്. ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി. ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറില്‍ എത്തി.

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ശ്രീനഗറിലും അനന്ത്നാഗിലും എമർജൻസി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എമർജൻസി കണ്‍ട്രോള്‍ റൂം – ശ്രീനഗർ: 0194-2457543, 0194-2483651

ആദില്‍ ഫരീദ്, എഡിസി ശ്രീനഗർ – 7006058623.

വിനോദസഞ്ചാരികള്‍ക്കായി അനന്ത്നാഗ് പൊലീസ് കണ്‍ട്രോള്‍ റൂം ടൂറിസ്റ്റുകള്‍ക്കായി എമർജൻസി ഹെല്‍പ്പ് ഡസ്ക് തുടങ്ങി.

ഫോണ്‍ നമ്ബർ- 9596777669
01932225870
വാട്സ്‌ആപ്പ്- 9419051940

മലയാളികള്‍ക്കായി നോർക്ക റൂട്സ് ഹെല്‍പ്പ് ഡെസ്ക് തുറന്നു

കശ്മീർ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തില്‍ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൻറെ നിർദേശാനുസരണമാണ് ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങിയത്.

ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബല്‍ കോണ്ടാക്‌ട് സെൻററിൻറെ 18004253939 (ടോള്‍ ഫ്രീ നമ്ബർ ), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം. കാശ്മീരില്‍ കുടുങ്ങി പോയ സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെല്‍പ്പ് ഡെസ്ക്ക് നമ്ബരില്‍ വിളിച്ച്‌ വിവരങ്ങള്‍ നല്‍കുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

അതേസമയം, ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

ഹൈദരാബാദില്‍ നിന്നുള്ള ഐബി ഉദ്യോഗസ്ഥൻ മനീഷ് രഞ്ജൻ, കർണാടകയില്‍ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു, ഒഡിഷയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്‌പതി, കർണാടക ഹാവേരി റാണെബെന്നൂർ സ്വദേശി ഭരത് ഭൂഷൻ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഒരു നേപ്പാള്‍ സ്വദേശിയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആർഎസ്‌എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമർശിച്ചു. സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നല്‍കാതിരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹല്‍ഗാമില്‍ മെഴുകുതിരിയേന്തി നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരർക്കെതിരെയാണ് പഹല്‍ഗാമിലെ വ്യാപാരികള്‍ പ്രതിഷേധിച്ചത്.

Facebook Comments Box