പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്കെതിരെ പോസ്റ്റ്; ബിജെപി ഐടി സെല്ലിനെതിരെ കേസ്
ബംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്റുമായി രംഗത്തെത്തിയ ബിജെപി ഐടി സെല്ലിനെതിരെ കേസ്.
കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസാണ് കേസെടുത്തത്.
രാഹുല്‍ ഗാന്ധിയുടെ വിദേശ പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കർണാടക ബിജെപിയുടെ എക്സ് പേജിലെ പോസ്റ്റ്. ‘ഓരോ തവണ രാഹുല്‍ഗാന്ധി രാജ്യം വിടുമ്ബോഴും നാട്ടില്‍ ഒരു കുഴപ്പം സംഭവിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. #PahalgamTerroristAttack, #Hindus തുടങ്ങിയ ഹാഷ്‌ടാഗുകളും ഇതോടൊപ്പം പങ്കുവച്ചിരുന്നു.
ട്വീറ്റിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കർണാടക പിസിസി ലീഗല്‍ സെല്‍ മേധാവി സി.എം ധനഞ്ജയയാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ബിജെപി ഐടി സെല്‍ വ്യാജ വാർത്തകളും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
ഭീകരാക്രമണത്തില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലെ പരാജയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനും ബിജെപി നടത്തുന്ന ശ്രമമാണിതെന്നും ധനഞ്ജയ ആരോപിച്ചു.
പരാതിയില്‍, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കലിനും വ്യാജ പ്രചാരണത്തിനും ബിഎൻഎസ് 196, 353(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിലവില്‍ അമേരിക്കയിലുള്ള രാഹുല്‍ ഗാന്ധി റോഡ് ഐലൻഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റി സന്ദർശിക്കും.