ഇടുക്കി∙ മൂലമറ്റത്ത് നിക്ഷേപകരെ കബളിപ്പിച്ചു കടന്ന ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ അഭിജിത് അറസ്റ്റില്‍. അമിത പലിശ വാഗ്ദാനം ചെയ്ത് അഭിജിത് എസ്.നായര്‍ കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. അഭിജിത്തിന്റെ പിതാവും അറസ്റ്റിലായിരുന്നു. പരാതിയെത്തുടർന്ന് സ്ഥാപനം അടച്ചു പൂട്ടിയിരുന്നു. സജിത്, വിനീത്, ജയകൃഷ്ണൻ, വിനോദ് എന്നിവരാണ് മറ്റു പ്രതികൾ. നിക്ഷേപമായും ചിട്ടിയായും വൻതുക സമാഹരിച്ചതായാണ് പൊലീസ് നിഗമനം.
ഒരുലക്ഷം രൂപയ്ക്ക് മാസം 4000 മുതൽ 8000 രൂപ വരെയാണു പലിശ വാഗ്ദാനം ചെയ്തത്. ഫീൽഡ് ജോലിക്കു നാട്ടിലുള്ള യുവാക്കളെ കണ്ടെത്തി ഇവർ വഴിയാണു പണം സമാഹരിച്ചത്. തൊടുപുഴ, വണ്ണപ്പുറം കൂടാതെ ജില്ലയ്ക്കു പുറത്തും സ്ഥാപനത്തിന്റെ ശാഖകൾ ഉണ്ടെന്നും ഇവിടെനിന്നും കോടികൾ തട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. സ്വർണം വാങ്ങുന്നവരിൽ നിന്നുള്ള നറുക്കെടുപ്പ് വിജയികൾക്കു നൽകാനെന്ന പേരിൽ സ്ഥാപനത്തിനു മുന്നിൽ ബൈക്കും പ്രദർശിപ്പിച്ചിരുന്നു. സ്ഥാപനം പൂട്ടിയതോടെ ഈ ബൈക്കും അപ്രത്യക്ഷമായി.
മൂലമറ്റത്ത് വനിതകളായ ജീവനക്കാർ വഴി പലരുടെ പക്കൽ നിന്നുമായി രണ്ടുകോടിയോളം രൂപ സമാഹരിച്ചതായാണു സൂചന. പണം നഷ്ടപ്പെട്ടവരിൽ പ്രമുഖരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തും തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടന്നതായും റിപ്പോർട്ട് ഉണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്