കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ പ്രതികൾക്ക് രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം മലേഷ്യയിലേക്കും മാലദ്വീപിലേക്കും ശ്രീലങ്കയിലേക്കും മയക്കുമരുന്ന് കടത്തുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. മലേഷ്യയിൽ നിന്നുള്ളവരുടെ നിർദേശാനുസരണമാണു ചെന്നൈ സംഘത്തിന്റെ പ്രവർത്തനം. കൂറിയർ വഴിയാണ് പ്രധാനമായും ഇവർ വിദേശത്തേക്കു മയക്കുമരുന്ന് കടത്തുന്നത്. കാക്കനാട്ട് അറസ്റ്റിലായ സംഘത്തിന് ഇത്തരം സംഘങ്ങളുമായി ബന്ധങ്ങളുണ്ടോ എന്നാണ് എക്സൈസിന്റെ അന്വേഷണം.
വിമാനത്താവളങ്ങൾ വഴിയാണു ചെന്നൈ സംഘത്തിന്റെ ലഹരിമരുന്ന് കടത്ത്. കിലോക്കണക്കിന് എം.ഡി.എം.എ.യാണ് ഇവർ കൂറിയറിൽ അയയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇവരുടെ കണ്ണികളായി പ്രവർത്തിക്കുന്നവരാണ് ഓപ്പറേഷനുകൾ നടത്തുന്നത്.
ചെന്നൈയിൽ നിന്നു പ്രധാന നഗരങ്ങളിൽ മയക്കുമരുന്ന് എത്തിച്ച ശേഷം ഇവ പല വസ്തുക്കളുടെയും മറവിൽ കൂറിയറായി വിദേശത്തേക്ക് അയയ്ക്കും. പ്രതികൾ ചെന്നൈയിലും പോണ്ടിച്ചേരിയിലും യാത്രകൾ നടത്തിയതായി എക്സൈസ് കണ്ടെത്തി. ഇവിടെയുള്ള വമ്പൻ ലഹരിമരുന്ന് സംഘങ്ങളുടെ കേരളത്തിലെ ഏജന്റുമാരാണോ ഇവരെന്നാണ് എക്സൈസ് സംശയിക്കുന്നത്. പ്രതികളെ തെളിവെടുപ്പിനായി തമിഴ്‌നാട്ടിൽ കൊണ്ടുപോകും.
ഫോൺ രേഖകളിൽ നിന്ന് ഇവരുടെ വിദേശബന്ധം അറിയാനാവുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ അറസ്റ്റിലായവർ സംശയാസ്പദമായ സാഹചര്യത്തിൽ വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്നതും എക്സൈസ് അന്വേഷിക്കും