ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ എഫ്‌ഐആര്‍ പുറത്ത് ഇരകൾ 18 നും 60 നും ഇടയിൽ പ്രായമുള്ളവർ.
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത് .
അഞ്ച് പേരുടെ പരാതികളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്.
എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തു, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചു, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി എന്നും എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ട്. പരാതി നല്‍കാൻ ഇവർ ഇതുവരെയും തയ്യാറായിട്ടില്ല എന്നാണ് വിവരം.
യുവതിയുമായി സംസാരിച്ച നാലു വനിത മാധ്യമപ്രവർത്തകരുടെയും മൊഴിയും എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗർഭഛിദ്ര പരാതിയില്‍ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ ഉള്‍പ്പെടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.