കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇതിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ നിപ്പ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിനാണോ ആദ്യം വൈറസ് പിടിപെട്ടതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഹമ്മദ് ഹാഷിമുമായി 188 പേരാണ് നിലവിൽ സന്പർക്കത്തിലുള്ളത്. സന്പർക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികൾ ഊർജിതമാക്കി. ചിലപ്പോൾ കൂടുതൽ പേർ സന്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്നും മന്ത്രി പറഞ്ഞു.
നിപ്പ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴ് ആരോഗ്യ പ്രവർത്തകർക്കും ആശാവർക്കർമാർക്കും ഇന്ന് പ്രത്യേക പരിശീലനം നൽകും. കുട്ടിയുമായി സന്പർക്കത്തിലുള്ളവരെ കണ്ടെത്താനായി ആശവർക്കർമാർ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങളുള്ള മൂന്ന് പേർ ഉൾപ്പെടെ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ ഏഴ് പേരുടെ സാന്പിൾ പൂനയിലേക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ പ്രാഥമിക പരിശോധന കോഴിക്കോട്ട് നടത്തും.
ഇതിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ സാന്പിൾ പരിശോധിക്കുന്നതിലുള്ള സൗകര്യം തയാറാക്കും. പുനെ വൈറോളജി ലാബിൽനിന്നുള്ള വിദഗ്ധ സംഘമാണ് ഇവിടെ സാന്പിളുകൾ പരിശോധിക്കുന്നത്. ഇവർ ഇന്ന് ഉച്ചയോടെ കോഴിക്കോട്ട് എത്തുമെന്നും മന്ത്രി പറഞ്ഞു.
നിപ്പ വ്യാപനം തടയാനുള്ള മാർഗങ്ങളെല്ലാം സ്വീകരിച്ചെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
2018ൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് മൂന്നുവര്‍ഷത്തിനുശേഷമാണ് വീണ്ടും ഭീതിപരത്തുന്നത്. വവ്വാലുകളാണു നിപ്പ രോഗവാഹകരെന്നാണ് മുന്‍കാലങ്ങളില്‍ പ്രചരിച്ചിരുന്നതെങ്കിലും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.