തൊടുപുഴ: കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ തെളിയിക്കുന്നത് കേരള കോൺഗ്രസ് എമ്മിന്റെ പ്രസക്തി മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചുവരുന്നു എന്നുള്ളതാണെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തൊടുപുഴ നിയോജകമണ്ഡലത്തിലെ മുതലക്കോടം മേഖലയിൽ കേരള കോൺഗ്രസ് എമ്മിലേക്ക് കടന്നുവന്ന ജോസഫ് വിഭാഗം നേതാക്കളായ റോയി ലുക്ക് പുത്തൻകളത്തിൽ മുൻ കൗൺസിലർ ഷാജുപോൾ പള്ളത്ത് തുടങ്ങി അമ്പത്തൊമ്പത് പ്രവർത്തകർക്ക് പാർട്ടി മെമ്പർഷിപ്പ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം
. പിളർപ്പുകളും പ്രതിസന്ധികളും കേരള കോൺഗ്രസ് എമ്മിന് കൂടുതൽ കരുത്ത് പകരുകയാണുണ്ടായത്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിക്കുകയും ഇടതു മുന്നണിയുടെ പൊതു താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്ന ആർക്കും പാർട്ടിയിലേക്ക് കടന്നു വരാം. രണ്ടാം പിണറായി സർക്കാർ കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളേയും സംരക്ഷിക്കുകയും വികസനപ്രവർത്തനങ്ങൾക്ക് രാഷ്ട്രീയം കലർത്താതെ കേരളത്തെ ശരിയായ വിധത്തിൽ മുന്നോട്ടു നയിക്കുകയുമാണ് ചെയ്യുന്നത്. മതന്യൂനപക്ഷങ്ങൾക്കും ദളിത് പിന്നോക്ക വിഭാഗങ്ങൾക്കും തുണയായി പ്രവർത്തിക്കുന്ന ഗവൺമെൻറാണ് കേരളം ഭരിക്കുന്നത്. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും താൽപര്യസംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുവാൻ കേരള കോൺഗ്രസ് എം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു
കേരള കോൺഗ്രസ് എം തൊടുപുഴ ഈസ്റ്റ് മുനിസിപ്പൽ മണ്ഡലം പ്രസിഡൻറ് ജോയി പാറത്തല യോഗത്തിൽ അധ്യക്ഷനായിരുന്നു. മുതിർന്ന പാർട്ടി പ്രവർത്തകനായ പാപ്പച്ചൻ ആക്കപ്പടിക്കലിനെ മന്ത്രി ആദരിച്ചു. ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആൻറണി, നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, അഡ്വ ബിനു തോട്ടുങ്കൽ, സണ്ണി പിണക്കാട്ട്, മാത്യു പൊട്ടംപ്ളാക്കൽ,ലിപ്സൺ കൊന്നയ്ക്കൽ, ജോസ് ആക്കപ്പടി, മുനിസിപ്പൽ കൗൺസിലർമാരായ ജെസ്സി ആൻറണി, ഷീൻ വർഗീസ്, ബേബി ഓണാട്ട്,റോയിസൺ കുഴിഞ്ഞാലിൽ,ജെഫിൻ കൊടുവേലിൽ തുടങ്ങിയർ പ്രസംഗിച്ചു