കണ്ണൂര്‍: വി.എം. സുധീരന്റെ പരാതി എന്താണെന്നറിയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കഴിഞ്ഞദിവസം വൈകുന്നേരം രാജിക്കത്തു ലഭിച്ചു. അങ്ങനെയൊരു തീരുമാനം എടുത്തുവെന്നുമാത്രമാണ് സുധീരന്‍ പറഞ്ഞത്. രാജിക്കത്ത് വായിച്ചിട്ടില്ല. എന്താണ് അതിനകത്ത് എന്നറിയില്ല. അനിവാര്യമായ സാഹചര്യത്തിലാണ് സുധീരന്‍ രാജിവെച്ചതെങ്കില്‍ കുറ്റപ്പെടുത്താനാകില്ലെന്നും സുധാകരന്‍ പറഞ്ഞു. ആരെയും അകറ്റാനോ ഒഴിവാക്കാനോ ശ്രമിച്ചിട്ടില്ല. യോഗത്തിനു വിളിക്കാറുണ്ടെങ്കിലും പലരും വരാറില്ല. പുനസംഘടനാകാര്യത്തില്‍ രണ്ടു തവണ സുധീരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയാണ് ചര്‍ച്ച നടത്തിയത്.
മുല്ലപ്പള്ളിയെ വിളിച്ചാല്‍ ഫോണെടുക്കാറില്ല. അതുകൊണ്ട് ഇപ്പോള്‍ സംസാരിക്കാറില്ല. താഴെത്തട്ടിലെ അണികള്‍ ഘടനാമാറ്റത്തെ നെഞ്ചേറ്റിയെന്നും കെ സുധാകരന്‍ പറഞ്ഞു. പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വേണമെന്നാണോ അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ വേണമെന്നാണല്ലോ ഡി.വൈ.എഫ്.ഐ നിലപാടെന്ന് കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി അവരുടെ യുവജന വിഭാഗത്തെ പോലും വിശ്വാസത്തിലെടുക്കുന്നില്ല. ബിഷപ്പിനെ കാണാന്‍ മന്ത്രി വാസവനെ മുഖ്യമന്ത്രി അയച്ചതെന്തിനാണ്? പ്രശ്‌നം അവസാനിച്ചുവെന്ന് മന്ത്രി എന്തടിസ്ഥാനത്തിലാണ് പറയുന്നത്? ഭരണാധികാരി എന്ന നിലയിലേക്ക് പിണറായി വിജയന്‍ ഉയരുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.