അടിമാലി: പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് പ്രതി മോന്സണ് മാവുങ്കല്‍ 25 വര്‍ഷം മുമ്ബ് സാധാരണക്കാരെ കബളിപ്പിച്ച് ഇടുക്കിയില്‍നിന്ന് തട്ടിയത് ലക്ഷങ്ങള്‍. ഇടുക്കി രാജകുമാരി കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ മോന്സണിെന്റ പ്രവര്‍ത്തനം. ഭാര്യക്ക് രാജകുമാരിയിലെ സ്വകാര്യ സ്കൂളില്‍ ജോലി കിട്ടിയതോടെയാണ് ഇവിടെയെത്തിയത്. രാജകുമാരി ടൗണിനു സമീപം വീടുവെച്ച് താമസമാക്കിയ മോന്സണ് രാജകുമാരി പഞ്ചായത്ത് ഒാഫിസിനടുത്ത് ചെയിന്‍ സര്‍വേ സ്കൂള്‍ തുടങ്ങി. ഇതിനു സമാന്തരമായി െസക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വില്പനയിലൂടെ തട്ടിപ്പുകളും ആരംഭിച്ചു.
മറ്റ് ജില്ലകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് ടെലിവിഷന്‍ സെറ്റുകള്‍ എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍നിന്ന് പണം വാങ്ങി. പുതിയ ടി.വിയെന്ന് വിശ്വസിപ്പിച്ച് പഴയ ടി.വി നല്‍കിയും തട്ടിപ്പ് നടത്തി. പിന്നീട് സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്പനയിലേക്ക് കടന്നു. അരലക്ഷം മുതല്‍ രണ്ടര ലക്ഷംവരെയാണ് ഒാരോരുത്തരില്‍നിന്നും വാങ്ങിയത്. പലര്‍ക്കും ടി.വിയോ കാറോ കിട്ടിയില്ല. സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് രാജകുമാരിയിലെ ഒരു ജ്വല്ലറി ഉടമയില്‍നിന്ന് പണം തട്ടിയെടുത്തതായും പറയുന്നു.
പണം നഷ്ടപ്പെട്ടിട്ടും പലരും പരാതി നല്കാന് തയാറായില്ല. മോന്‍സണുമായുള്ള ഇടപാടുകള്‍ക്ക് രേഖകളില്ലാത്തതായിരുന്നു കാരണം. ഭാര്യ ജോലിയില്‍നിന്ന് സ്വയം പിരിഞ്ഞതോടെയാണ് മോന്സണ് ചേര്‍ത്തലയിലേക്കും തുടര്‍ന്ന് കൊച്ചിയിലേക്കും താമസം മാറിയത്. എങ്കിലും അംഗരക്ഷകരുടെയും ആഡംബര വാഹനങ്ങളുടെയും അകമ്ബടിയോടെ ഇടക്കിടെ രാജകുമാരി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നാണ് വിവരം.