Kerala News

മുന്‍ മിസ് കേരളയടക്കമുള്ളവരുടെ മരണം: പിന്തുടര്‍ന്ന വ്യവസായിക്ക് പങ്കുണ്ടെന്ന് സൂചന

Keralanewz.com

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേര്‍ കാറപക‌ടത്തില്‍ മരിച്ച കേസില്‍ ഇവരെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ച വ്യവസായി‌ക്ക് പങ്കെന്ന് സൂചന.

കാറിന്റെ ഉടമ കാക്കനാട് സ്വദേശി സൈജു പൊലീസിന് കൊടുത്ത മൊഴികള്‍ കളവാണെന്ന് തെളിഞ്ഞു. വഴിയില്‍ ഇയാളുമായി സംസാരിച്ച ശേഷമാണ് യുവതികള്‍ അമിത വേഗതയില്‍ പോയതെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഡി.ജെ പാര്‍ട്ടി നടന്ന് ഫോര്‍ട്ട്കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉടമയുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്നും സംശയിക്കുന്നു.

സൈജുവിനെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഹോട്ടലില്‍ അര്‍ദ്ധരാത്രി വരെ നീണ്ട ആഘോഷം കഴിഞ്ഞാണ് നാലംഗസംഘം നീല ഫോര്‍ഡ് ഫിഗോ കാറില്‍ പുറപ്പെട്ടത്. സൈജു പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ കാര്‍ തടഞ്ഞ് അന്‍സിയയുടെ സംഘവുമായി സംസാരിച്ചു. തുടര്‍ന്ന് യുവതികളും കൂട്ടുകാരും അമിതവേഗത്തില്‍ പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

സൈജു അപകട സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനു മുതിരാതെ ഇടപ്പള്ളിയിലേക്ക് പോയി. അപ്പോള്‍ ബൈക്ക് റോഡില്‍ കിടക്കുന്നത് കണ്ടെങ്കിലും കാര്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. മദ്യലഹരിയില്‍ യാത്ര വേണ്ടെന്ന് സുഹൃത്തുക്കളോട് പറയാനാണ് പിന്തുടര്‍ന്നതെന്നും കുണ്ടന്നൂരില്‍ നിന്ന് മടങ്ങിയെന്നുമാണ് മൊഴി. എന്നാല്‍ സൈജു സുഹൃത്തല്ലെന്നാണ് അറസ്റ്രിലായ അബ്ദുള്‍ റഹ്‌മാന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. അബ്ദുള്‍ റഹ്‌മാന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

 അന്വേഷണം ഇഴയുന്നു

അന്വേഷണം ഹോട്ടലിലേക്കും ഉടമയിലേക്കും നീങ്ങിയതോടെ സിറ്റി പൊലീസിന് തലപ്പത്തു നിന്ന് പിടിവീണ സ്ഥിതിയാണ്. മുന്‍ ഡി.ജി.പി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുബലം ഹോട്ടല്‍ ഉടമകള്‍ക്കുണ്ടെന്നാണ് സൂചന. അപകട ദിവസം തന്നെ ഹോട്ടലിലെ ക്ളബ് 18 എന്ന ഡാന്‍സ് ഹാളിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് ഊരി ദൃശ്യങ്ങള്‍ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുക്കാന്‍ ഉടമ വയലാറ്റ് റോയ് ജോസഫിന്റെ ഇടക്കൊച്ചി കണ്ണങ്ങാട്ടുള്ള വീട് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിസ്‌ക് മാറ്റിയ ജീവനക്കാരന്റെയും ഏറ്റുവാങ്ങിയ ഉടമയുടെ ഡ്രൈവറുടെയും മൊഴിയെടുത്തെങ്കിലും തുടര്‍നടപടിയില്ല. ഡിസ്‌ക് റോഡിലെ ചവറുകൂനയില്‍ കളഞ്ഞെന്നാണ് ഡ്രൈവറുടെ മൊഴി.

 കൊല്ലപ്പെടും മുമ്ബ്

മിസ് കേരളയും റണ്ണറപ്പും സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലിലെ താഴത്തെ നിലയിലെ ഹാളില്‍ രാത്രി 10.45ന് ബിയര്‍ കുടിക്കുന്നതിന്റെയും ഉല്ലസിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കിലുണ്ട്. അന്‍സി കബീറും അഞ്ജന ഷാജനും മുഹമ്മദ് ആഷിഖും അറസ്റ്റിലായ അബ്ദുള്‍ റ‌ഹ്മാനും ഉള്‍പ്പെടെ എട്ട് പേരാണ് ദൃശങ്ങളിലുള്ളത്. ഏറെ നേരം ഇവിടെ ചെലവിട്ട ശേഷമാണ് ഇവര്‍ യാത്രയായത്. ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് പരിശോധിച്ചിട്ടില്ല. ഫോര്‍ട്ടുകൊച്ചി മുതല്‍ പാലാരിവട്ടം വരെ സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളില്‍ നിന്ന് പൊലീസ് രണ്ടു കാറുകളുടെയും ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

‘ഹോട്ടല്‍ ഉടമ റോയ് ജോസഫിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഓഡി കാര്‍ ഇവരുടെ വാഹനത്തില്‍ തട്ടുകയോ മുട്ടുകയോ ചെയ്തിട്ടില്ല. ഇക്കാര്യങ്ങളടക്കം പരിശോധിച്ച്‌ വരികയാണ്”.

– വൈ. നിസാമുദ്ദീന്‍,

അസിസ്റ്റന്റ് കമ്മിഷണ‌ര്‍ കൊച്ചി സിറ്റി

Facebook Comments Box