പാലാ: കെഎം ചാണ്ടിയുടെ കൊച്ചുമകനും ഇടപ്പള്ളി PEEPL ഓട്ടോമേഷൻ കമ്പനിയുടെ ഡയറക്ടറുമായ സഞ്ജയ് സഖറിയാസ് പ്രതിയായ സൈബർ കേസ് ഏതുവിധേനയും വഴിതിരിച്ചുവിടാൻ കോൺഗ്രസ് പാർട്ടിയുടെ വിഫലശ്രമം. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടും ജാമ്യം കിട്ടാതെ സഞ്ജയ് സഖറിയാസ് അടുത്തിടെ ജയിലിൽ പോയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള ജന നേതാക്കളെയും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള മതമേലധ്യക്ഷന്മാരേയും നവ മാധ്യമങ്ങൾ വഴി അതി മ്ലേച്ഛമായ വിധത്തിൽ അപമാനിച്ചതിനും വ്യക്തിഹത്യ നടത്തിയതിനും പാലാ പോലീസ് ചാർജ് ചെയ്ത കേസിൽ ആയിരുന്നു സഞ്ജയ് റിമാൻഡിൽ പോയത്.
ഈ സംഭവത്തിൽ കോൺഗ്രസ് പാർട്ടി സഞ്ജയ് സഖറിയാ സിനെ സംരക്ഷിക്കാൻ പരിശ്രമിച്ചത് പൊതുസമൂഹത്തിൽ നിന്നും അവമതിപ്പ് ഉണ്ടായിരുന്നു. ഇതിനെ മറികടക്കുവാൻ വേണ്ടിയാണ് ഇന്ന് നാടകീയമായി പാലാ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുവാനും അതിൽ ക്രമസമാധാനപ്രശ്നം ഉണ്ടാക്കി പോലീസിനെ ആക്രമിച്ച്, സൈബർ കേസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതിന് പേരിലുണ്ടായ അപമാനം വഴിതിരിച്ചുവിടാനും ശ്രമിക്കുന്നതായി വാർത്ത പരന്നിരിക്കുകയാണ്. ഒപ്പം തന്നെ സഞ്ജയുടെ കുടുംബാംഗങ്ങളായ സ്ത്രീകളെക്കൊണ്ട് പത്രസമ്മേളനം നടത്തി, പത്രക്കാരുടെ മുൻപിൽ പൊട്ടിക്കരയിക്കുകയും എങ്ങലടിക്കുകയും ചെയ്യുന്ന വീഡിയോ എടുത്ത് നവമാധ്യമങ്ങളിലൂടെ കൂടെ പരസ്യപ്പെടുത്താൻ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്
ഇതിനായുള്ള റിഹേഴ്സൽ രണ്ടുദിവസം മുൻപ് തന്നെ ആരംഭിച്ചതായിട്ടാണ് ആരോപണം. ഡിസിസി പ്രസിഡണ്ട് തന്നെ സഞ്ജയെ സംരക്ഷിക്കുവാൻ രംഗത്ത് വന്നിട്ടും പൊതുസമൂഹത്തിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല എന്നുള്ളത് കോൺഗ്രസ് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ഒരേസമയം പത്ര സമ്മേളനം നടത്തി സഹതാപം സൃഷ്ടിക്കുവാനും പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി ക്രമ സമാധാന അന്തരീക്ഷം തകർക്കുവാനും ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് പാലായിലെ എൽഡിഎഫ് നേതൃത്വം ഉയർത്തിയിരിക്കുന്ന ആരോപണം. എന്തായാലും സൈബർ കേസ് പ്രതിയെ സംരക്ഷിക്കുവാൻ മുന്നിട്ടിറങ്ങി പുലിവാലുപിടിച്ച അവസ്ഥയിലാണ് കോട്ടയം ഡിസിസി