തിരു: സംസ്ഥാനത്ത് അദ്ധ്യാപകരും അനദ്ധ്യാപകരുമായി അയ്യായിരത്തോളം പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇവര്‍ക്കെതിരായ തുടര്‍ നടപടിയെക്കുറിച്ച് ആരോഗ്യ വകുപ്പുമായി കൂടിയാലോചിക്കും. വാക്‌സിന്‍ എടുക്കാതിരിക്കുന്നതിനെ സര്‍ക്കാര്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.
വിദ്യാലയങ്ങള്‍ തുറന്ന് ഒരു മാസമായിട്ടും അദ്ധ്യാപക അനദ്ധ്യാപകരിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടില്ലെന്നു സമ്മതിക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ വാക്‌സിന്‍ എടുക്കാത്ത അയ്യായിരത്തോളം പേരോട് വാശിയോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. എല്ലാവരും വാക്‌സിന്‍ എടുക്കാന്‍ തയാറാകണം. വിഷയം കോവിഡ് ഉന്നതതല സമിതിയേയും ദുരന്തനിവാരണ അതോറിറ്റിയേയും അറിയിക്കും. ചില അദ്ധ്യാപകര്‍ വാക്‌സിനെടുക്കാതെ സ്‌കൂളില്‍ വരുന്നുണ്ട്. കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ കര്‍ശന മുന്നൊരുക്കങ്ങള്‍ എടുത്തെങ്കില്‍ മാത്രമേ പ്രതിരോധം തീര്‍ക്കാനാകൂ. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എന്തുവേണമെങ്കിലും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി
ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്തവർക്ക് നൽകുന്ന പരിഗണന, മറ്റ് കാരണങ്ങളാൽ വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നവർക്ക് നൽകരുതെന്നാണ് പൊതുജനാഭിപ്രായം