കോട്ടയം: വാടകക്കെട്ടിടത്തിൽ പഠനം നടത്തുന്നതിൽ പ്രതിഷേധിച്ച നാല് വിദ്യാർഥികളെ പുറത്താക്കി കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. നടപടിയിൽ പ്രതിഷേധിച്ച് കാമ്പസിൽ വിദ്യാർഥികളുടെ അനിശ്ചിതകാല സമരം. ഒരു വർഷത്തിൽ ഏറെയായി സി.എഫ്.എൽ.ടി.സി. ആയിരുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസുകൾ പുനരാരംഭിക്കാതെ, വാടകക്കെട്ടിടത്തിൽ അധിക ബാധ്യത വരുത്തിവച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിനെതിരേ പ്രതികരിച്ചതിന് പ്രതികാര നടപടി എന്ന നിലയിലാണ് തങ്ങളെ കോളേജിൽനിന്ന് പുറത്താക്കിതെന്നാണ് വിദ്യാർഥികൾ പറയുന്നത്. 2019-ൽ ആരംഭിച്ച കോഴ്സിൽനിന്നുള്ള പിന്നാക്ക ആദിവാസി വിഭാഗത്തിൽപ്പെടുന്നവർ ഉൾെപ്പടെ നാല് വിദ്യാർഥികളെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പുറത്താക്കിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കോളേജ് അടച്ചതോടെയാണ് കോളേജ് കെട്ടിടം കോവിഡ് ചികിത്സാകേന്ദ്രമാക്കിമാറ്റിയത്. ഈ സമയങ്ങളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ളാസുകൾ നടന്നു. കോവിഡ് വ്യാപനത്തിൽ കുറവുണ്ടായതോടെ ക്ലാസുകൾ പുനരാരംഭിച്ചു. എന്നാൽ, സി.എഫ്.എൽ.ടി.സി. പ്രവർത്തിച്ചതിനാൽ ശുചീകരണം ബാക്കിയുണ്ടെന്നും ക്ലാസുകൾ തുടങ്ങാൻ താമസമുണ്ടെന്നും അതിനാൽ പ്രാക്ടിക്കൽ ക്ലാസുകൾ പാലാ ഓശാനമൗണ്ടിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയെന്നും ഇൻസ്റ്റിറ്റ്യൂട്ട്, വിദ്യാർഥികളെ അറിയിച്ചു.
നിജസ്ഥിതിയറിയാൻ വിദ്യാർഥികൾ പഞ്ചായത്തുമായി ബന്ധപ്പോൾ സെപ്റ്റംബർ 18-ന് തന്നെ കോളേജ് കെട്ടിടം വൃത്തിയാക്കി കൈമാറിയിരുന്നെന്ന് അറിയിച്ചു. തുടർന്ന് പ്രാക്ടിക്കൽ ക്ലാസുകൾ കോേളജ് കെട്ടിടത്തിൽതന്നെ നടത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. പ്രാക്ടിക്കൽ ക്ലാസുകൾക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം കോളേജിലിരിക്കുമ്പോൾ പരിമിതമായ ഉപകണങ്ങളിൽ വാടകക്കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ച നടപടി ഇൻസ്റ്റിറ്റ്യൂട്ട് തിരുത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ, വിദ്യാർഥികളുടെ ആവശ്യം തള്ളിയ ഇൻസ്റ്റിറ്റ്യൂട്ട്, പ്രാക്ടിക്കൽ ക്ലാസിൽ ഹാജരാകാത്ത കുട്ടികളോട് കാരണം തേടുകയും രക്ഷിതാവുമായി കോളേജിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് വിദ്യാർഥികൾ പറയുന്നു.
പ്രാക്ടിക്കൽ ക്ലാസിൽ ഹാജരില്ലെന്നായിരുന്നു നാല് വിദ്യാർഥികളെ പുറത്താക്കിയതിന് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ വിശദീകരണം. എന്നാൽ, കോവിഡ് കാലത്ത് ഹാജർ പ്രധാനമല്ലെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കേയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഇത്തരമൊരു നടപടിയെടുത്തതെന്നും വിദ്യാർഥികൾ പറയുന്നു