പാലാ: കോർപ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ കർഷകരെ കുരുതി കൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നിർദ്ദിഷ്ട റബർ ബില്ലെന്ന് കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം.
കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പടിയ്ക്കൽ വിലങ്ങിട്ട കൈകളിൽ റബർ ഷീറ്റുമായി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ നിഷ്കർഷിക്കുന്ന വിലയ്ക്കു തന്നെ ഉല്പന്നം വിറ്റില്ലെങ്കിൽ കർഷകരെ അറസ്റ്റു ചെയ്യാനുള്ള കിരാത വ്യവസ്ഥ ഉൾപ്പെടെയുള്ള കരിനിയമം പിൻവലിക്കണം. റബർ വ്യവസായമാക്കിയാൽ ആ മേഖലയുടെ തകർച്ച പൂർണ്ണമാകുമെന്ന് ജോയി എബ്രാഹം പറഞ്ഞു.
കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് റബ്ബർ ഷീറ്റ് ഏന്തിയ കൈകളിൽ പ്രതീകാത്മക വിലങ്ങ് അണിഞ്ഞാണ് നേതാക്കൾ സമരത്തിൽ പങ്കു ചേർന്നത്. പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട് , മുനിസിപ്പൽ കൗൺസിലർ ജോസ് എടേട്ട് , മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, തങ്കച്ചൻ മണ്ണൂശ്ശേരി, ബാബു മകാല ,മാർട്ടിൻ കോലടി , ജെയിംസ് ചടനാകുഴി, ജോഷി വട്ടക്കുന്നേൽ, ക്യാപ്റ്റൻ ജോസ് കുഴി കുളം, ജിമ്മി വാഴംപ്ളാക്കൽ, പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ എന്നിവർ പ്രസംഗിച്ചു.