തിരുവനന്തപുരം: പുതിയ ഡി.സി.സി ഭാരവാഹികളുടെ പ്രഖ്യാപനം ഫെബ്രുവരി പത്തോടെ. ജില്ലകളില്‍നിന്നുള്ള കരട് പട്ടിക ജില്ലകളിലെ സംഘടനാചുമതലയുള്ള കെ.പി.സി.സി ജന.സെക്രട്ടറിമാര്‍ അഞ്ചിനകം കൈമാറണമെന്നാണ് കെ.പി.സി.സിയുടെ കര്‍ശന നിര്‍ദേശം. ഒപ്പം, പത്തോളം പുതിയ കെ.പി.സി.സി ഭാരവാഹികളെയും 40 കെ.പി.സി.സി സെക്രട്ടറിമാരെയും നിയമിക്കാനും ആലോചിക്കുന്നുണ്ട്.
ജില്ലകളില്‍നിന്ന് ലഭിക്കുന്ന കരട് പട്ടിക മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് അന്തിമമാക്കുന്നത് കെ.പി.സി.സി നേതൃത്വമായിരിക്കും. പല ജില്ലകളിലും ഭാരവാഹിത്വത്തിന് കൂട്ടയിടിയാണ്. നിശ്ചയിച്ച ഭാരവാഹികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയോളം പേരാണ് ഉയരുന്നത്. ജന. സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഡി.സി.സി പ്രസിഡന്റ്, ജില്ലയില്‍നിന്നുള്ള കെ.പി.സി.സി ഭാരവാഹികള്‍, ഏറ്റവും ഒടുവില്‍ സ്ഥാനം ഒഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി ആലോചിച്ചായിരിക്കും കരട് പട്ടിക കൈമാറുക.
വയനാട്, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 16 ഭാരവാഹികളും 16 എക്സിക്യൂട്ടിവ് അംഗങ്ങളും ആയിരിക്കും. മറ്റിടങ്ങളില്‍ 25 ഭാരവാഹികളും 26 എക്സിക്യൂട്ടിവ് അംഗങ്ങളും. ഡി.സി.സി ഭാരവാഹികള്‍ക്കൊപ്പം പത്തോളം കെ.പി.സി.സി ഭാരവാഹികളെയും പുതിയ കെ.പി.സി.സി സെക്രട്ടറിമാരെയും നിയമിക്കാനാണ് ആലോചന. 40 പേരെ സെക്രട്ടറിമാരാക്കാന്‍ നേരേത്ത ധാരണയുണ്ട്.
ഡി.സി.സി പുനഃസംഘടനക്ക്ശേഷം കെ.പി.സി.സി സെക്രട്ടറിമാരെ തീരുമാനിക്കാനാണ് ധാരണയുണ്ടായിരുന്നതെങ്കിലും സംഘടനാ തെരഞ്ഞെടുപ്പ് വരണാധികാരിയെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ഡല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കഴിഞ്ഞദിവസം എത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി ഭാരവാഹി നിയമനത്തില്‍ ചര്‍ച്ച നടത്തി.
പത്തോളം ഭാരവാഹികളെ നിയമിക്കാന്‍ പൊതുവെ ധാരണയുണ്ടെങ്കിലും പേരുകളില്‍ ആശയക്കുഴപ്പം തുടരുകയാണ്. സെക്രട്ടറിമാരുടെ കാര്യത്തില്‍ ചില ധാരണ രൂപപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സംഘടന തെരഞ്ഞെടുപ്പിന് വരണാധികാരിയായ മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര ചുമതലയേറ്റാല്‍ ഭാരവാഹി നിയമനം സാധ്യമല്ല. മറിച്ചായാല്‍ ആര്‍ക്കെങ്കിലും നിയമവഴി തേടാനാകും. കര്‍ണാടകയില്‍ നിയമസഭസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ പത്തിനുശേഷമേ പരമേശ്വര കേരളത്തിലെത്തൂ. അതിന് മുമ്ബ് കഴിയുന്നിടത്തോളം പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് ശ്രമം.