പൊൻകുന്നം: തനിക്കുനേരെ പാഞ്ഞുവന്ന കുറുക്കന്മാരെ കണ്ട് ഭയന്നോടിയ വിദ്യാർഥിക്ക് വീണു പരിക്കേറ്റു. വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ഊഴിയാട്ട് സാനിയോ സെബാസ്റ്റ്യനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്കുശേഷം ചേപ്പുംപാറ പി.സി.ആന്റണി റോഡിലാണ് അപ്രതീക്ഷിതമായി രണ്ട് കുറുക്കന്മാർ മുമ്പിലേക്ക് ചാടിയത്. കുടുംബവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. രണ്ടു വീടുകളും തമ്മിൽ നൂറു മീറ്റർ അകലമേയുള്ളൂ. പിന്തിരിഞ്ഞോടിയ സാനിയോയുടെ പിന്നാലെ കുറുക്കന്മാരും ഓടി. ഇതിനിടെ റോഡിൽ വീണാണ് പരിക്കേറ്റത്. വെളിച്ചമുള്ള വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ ഇവ മടങ്ങി. കൈയിലും കാലിലും പരിക്കേറ്റ സാനിയോയുടെ ഒരു കൈവിരൽ ഒടിഞ്ഞു.
ചിറക്കടവ് മേഖലയിൽ രാത്രിയിൽ കുറുക്കന്മാരുടെ ഓരിയിടൽ പതിവെന്ന് നാട്ടുകാർ. കാടുമൂടിയ റബ്ബർത്തോട്ടങ്ങളും അവിടങ്ങളിലുള്ള കാടുനിറഞ്ഞ ഇടവഴികളുമാണ് ഇവയുടെ കേന്ദ്രം
കുറുക്കനോ കുറുനരിയോ കുറുക്കനല്ല, ഇത് കുറുനരിയെന്ന് നാട്ടുകാരിൽ ചിലർ. എന്നാൽ നേരിയ വ്യത്യാസം മാത്രമേയുള്ളൂ, എല്ലാം ഒരേ വർഗമെന്നാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്ന വന്യജീവിശാസ്ത്രജ്ഞൻ തൃശ്ശൂർ സ്വദേശി ഡോ. പി.എസ്.ഈസയുടെ അഭിപ്രായം.
കേരളത്തിലെ കുറുക്കന്മാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സർവേ റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അത് ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു