കോട്ടയം: കേരളത്തിൽ ഏറ്റവും അധികം യാത്രാതിരക്കുളള മേഖലയായ മുളന്തുരുത്തി മുതൽ ചിങ്ങവനം വരെയുള്ള പാത ഇരട്ടിപ്പിച്ചത് അഭിമാനകരമാണെന്നു ജോസ് കെ. മാണി എംപി. 2009ൽ കോട്ടയം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധികരിച്ചതു മുതൽ ഇതിനു വേണ്ടി പ്രയത്നിച്ചിരുന്നു. തീർഥാടക-വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ ശബരിമലയും ഭരണങ്ങാനവും കുമരകവും അടങ്ങുന്ന കോട്ടയത്തിന്റെ പ്രാധാന്യം റെയിൽവേ മന്ത്രാലത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനായതാണ് ഗുണകരമായത്
ലോക്സഭാ അംഗത്വം ഒഴിഞ്ഞപ്പോൾ മുളന്തുരുത്തി മുതൽ ഏറ്റുമാനൂർ വരെയുള്ള പാത ഇരട്ടിപ്പിക്കാൻ കഴിഞ്ഞു. 2019 മുതൽ തോമസ് ചാഴികാടൻ എംപിയുടെ കൃത്യമായ ഇടപെടലിലൂടെയാണ് പാത ഇരട്ടിപ്പിക്കൽ ജോലികൾ ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
പാതയിരട്ടിപ്പിക്കലിനൊപ്പം മുളന്തുരുത്തി, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പുന്തറ, ഏറ്റുമാനൂർ, ചിങ്ങവനം എന്നീ ഏഴു റെയിൽവേ സ്റ്റേഷനുകളെയാണ് ആദർശ് സ്റ്റേഷന്റെ പട്ടികയിൽ ഉൾപ്പെടുത്താനും സാധിച്ചു. കുമാരനല്ലൂർ, മൂലേടം മേൽപ്പാലങ്ങൾ പൂർത്തിയാക്കി. കാരിത്താസ് മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കെ.കെ റോഡ്, റബർ ബോർഡ്, ആപ്പാഞ്ചിറ, കുറുപ്പന്തറ, വൈക്കം റോഡ്, അതിരന്പുഴ, ചിങ്ങവനം തുടങ്ങിയ മേൽപ്പാലങ്ങളും വീതി കൂട്ടി പുനർനിർമിച്ചു. 27.52 കോടി രൂപ ചെലവിൽ 13 മീറ്റർ വീതിയിൽ പുതിയ മേൽപ്പാലം നാഗന്പടത്തു യാഥാർഥ്യമാക്കിയത് ജനപ്രതിനിധി എന്ന നിലയിൽ സന്തോഷം നൽകുന്നു
കോട്ടയം റെയിൽവെ സ്റ്റേഷനിൽ 20 കോടി രൂപയുടെ നവീകരണം നടക്കുന്നു. 1.65 കോടി രൂപ ചെലവിൽ ഇരുചക്രവാഹനങ്ങൾക്കായി കേരളത്തിലെ ആദ്യത്തെ ആധുനിക മൾട്ടിലെവൽ പാർക്കിംഗ് സംവിധാനവും പൂർത്തിയായി. രണ്ടാം കവാടത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. സമാനതകളില്ലാത്ത വികസന നേട്ടത്തിലേക്കാണ് കോട്ടയത്തെ റെയിൽവേ എത്തിയിരിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.