ഭര്‍ത്താവിനെയും കുടുംബത്തെയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള വാക്കുകള്‍ ഭാര്യ നിരന്തരം ഉപയോഗിക്കുന്നത് ക്രൂരതയായി കണക്കാക്കുമെന്നും വിവാഹമോചനത്തിന് കാരണമാകാമെന്നും ഡല്‍ഹി ഹൈകോടതി.
കുടുംബകോടതിയില്‍ തന്റെ വിവാഹമോചന വിധയെ ചോദ്യം ചെയ്ത് ഒരു വനിത നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം.
തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കാത്തവയാണെന്നും അവ ഏത് തീയതിയില്‍ നടന്നുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും യുവതി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജീവ് സച്ദേവ, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
എല്ലാ ആളുകള്‍ക്കും അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാന്‍ അവകാശമുണ്ട്. നിരന്തരമായ അധിക്ഷേപം കേട്ട് ആരും ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1)(ia) പ്രകാരം തെളിയിക്കപ്പെട്ടിട്ടുള്ള ക്രൂരതയാണിതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍, ഹരജി അനുവദിക്കുകയും വിവാഹമോചനം നല്‍കുകയും ചെയ്തതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി അപ്പീല്‍ തള്ളി.
‘ഓരോ വ്യക്തിക്കും അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാന്‍ അര്‍ഹതയുണ്ട്. പരാതിയില്‍ ഉന്നയിച്ച വാക്കുകള്‍ ഒരു വ്യക്തിക്കെതിരെ ഉപയോഗിക്കുന്നത് വളരെ നിന്ദ്യവും അപമാനകരവുമാണ്.
വഴക്കുണ്ടാകുമ്ബോഴെല്ലാം ഭാര്യ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ആ വാക്കുള്‍ ഉപയോഗിക്കുമെന്നാണ് ഭര്‍ത്താവിന്റെ വാദം. നിരന്തരം ഈ വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നതില്‍ നിന്നും സ്വഭാവം തിരിച്ചറിയാനാകും. തുടര്‍ച്ചയായുള്ള അധിക്ഷേപം സഹിച്ച് ആരും ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. വഴക്കുണ്ടാകുമ്ബോഴെല്ലാം ഭാര്യ തനിക്കും കുടുംബത്തിനും എതിരെ അധിക്ഷേപ വാക്കുകള്‍ ഉപയോഗിക്കുമെന്ന് പറഞ്ഞതിനാല്‍, ഇനി പ്രത്യേകിച്ച് തീയതി വ്യക്തമാക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.