ഉഴവൂർ: നിർദ്ദിഷ്ട അരീക്കുഴി വെള്ളച്ചാട്ടം പദ്ധതിക്ക് സംസ്ഥാന സർക്കാരിൻ്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 88 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് അറിയിച്ചു.
50 ലക്ഷം രൂപ ടൂറിസം വകുപ്പും ബാക്കിത്തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തനതു ഫണ്ടിലൂടെയോ സ്പോൺസർഷിപ്പിലൂടെയോ കണ്ടെത്തണം.
ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളുടെ സംഗമ സ്ഥലത്താണ് നിർദ്ദിഷ്ട അരീക്കുഴി വെള്ളച്ചാട്ടം.
മഴക്കാലത്ത് ഏറെ ആകർഷിക്കുന്ന അരിക്കുഴി വെള്ളച്ചാട്ടം പദ്ധതി പ്രദേശത്തേയ്ക്ക് എത്തിച്ചേരാൻ 26 ലക്ഷം രൂപ ചെലവിൽ പുതിയ വഴി വെട്ടി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത് അരീക്കര വാർഡ് മെമ്പറായിരിക്കെ ഡോ സിന്ധുമോളായിരുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന് ഉഴവൂർ ജയ്ഹിന്ദ് പബ്ളിക് ലൈബ്രറി പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെത്തുടർന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. അരീക്കുഴി വെള്ളച്ചാട്ട പദ്ധതിക്കു അംഗീകാരം നൽകിയ സംസ്ഥാന സർക്കാരിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും എൽ ഡി എഫ് കമ്മിറ്റി അഭിനന്ദിച്ചു