കോട്ടയം : ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവു വന്ന നിയമസഭാ സീറ്റിൽ, സ്ഥാനാർത്ഥി നിർണ്ണയ ചർച്ച കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു. ചാണ്ടി ഉമ്മന്റേയും, അച്ചു ഉമ്മന്റേയും പേരുകൾ പലരും മുന്നോട്ട് വെച്ചു കഴിഞ്ഞു. ചാണ്ടി ഉമ്മനെ ക്കാൾ വിജയ സാധ്യതയുള്ളത് അച്ചു ഉമ്മനാണെന്നാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്ന ആശയം. മുൻ കെ എസ് യു നേതാവായ അച്ചു ആണ് ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്നാണ് ഇവരുടെ വാദം. മാത്രമല്ല വിനയത്തോടെയുള്ള പെരുമാറ്റവും, സംസാര രീതിയുമെല്ലാം കൊണ്ട് തന്നെ എല്ലാ കോൺഗ്രസ്സ് നേതാക്കളക്കും അച്ചു സ്വീകാര്യയാണ് താനും.
ചാണ്ടി ഉമ്മനിൽ നിന്നുമുണ്ടായ ചില സഭാ വിരുദ്ധം ആയ നിലപാടുകളും കത്തോലിക്കാ സഭക്ക് എതിരെ മുസ്ലിം തീവ്ര സംഘടനയുടെ യോഗത്തിൽ പ്രസംഗിച്ചു എന്നതും സഭകൾ ചൂണ്ടി കാണിക്കുന്നു. ഓർത്തോഡോക്സ് സഭാ അംഗം ആയ ചാണ്ടി ഉമ്മൻ പന്തകൊസ്തു സഭയുമായും ചേർന്ന് പ്രവർത്തനം നടത്തുന്നു എന്നും ആരോപണം ഉണ്ട്.
ഇംഗ്ലണ്ടിലും മറ്റ് യുറോപ്പ്യൻ രാജ്യങ്ങളിലും പള്ളികൾ ബാർ ആക്കി എന്നാണ് ചാണ്ടി ഉമ്മൻ പ്രസംഗിച്ചത്. എന്നാൽ ഇത് തെറ്റായ പ്രചരണം ആണെന്നും ചാണ്ടി ഉമ്മൻ മാപ്പ് പറയണം എന്നും സഭ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഹാഗിയ സോഫിയ പള്ളി വിഷയത്തിൽ ചാണ്ടി ഉമ്മൻ മുസ്ലിം ലീഗിനൊപ്പം ആയിരുന്നു നിലപാട് എടുത്തത്. കത്തോലിക്കാ സഭ ക്രിസ്ത്യൻ ഫേക്ക് ഐഡി ഉണ്ടാക്കി കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നൊക്കെ അദ്ദേഹം പറഞ്ഞു വെച്ചു. എ കെ സി സി പോലെയുള്ള സംഘടനകൾ മാപ്പ് ആവശ്യപ്പെട്ടു എങ്കിലും ചാണ്ടി ഉമ്മൻ അവരെ ഗൗനിക്കാതെ തന്റെ നിലപാടിൽ ഉറച്ച് നിന്നു.
പുതുപ്പള്ളി നിയോജകമണ്ഡലം എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും വോട്ടു ഉള്ള മണ്ഡലം ആണ്. പുതുപ്പള്ളി, വാകത്താനം ഒക്കെ ഓർത്തോഡോക്സ് ഭൂരിപക്ഷം ആണെങ്കിൽ മണർകാട്, പാമ്പാടി ഒക്കെ യാക്കോബായ സഭാ അംഗങ്ങൾ ആണ് കൂടുതൽ. കൂരോപ്പട, അകലകുന്നം, അയർക്കുന്നം മേഖലയിൽ കത്തോലിക്കാ സഭ ശക്തമാണ്. കേരളാ കോൺഗ്രസ്സ് എം ഇടതു മുന്നണി യിലെ ചേക്കേറിയതോടെ ഈ മേഖലയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം വളരെ കുറഞ്ഞു പോയിരുന്നു.35000 ഭൂരിപക്ഷം ലഭിച്ചിരുന്ന പുതുപ്പള്ളി മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 7000 ആയി കുറഞ്ഞു. എന്നാൽ ആ സമയത്തു കത്തോലിക്കാ സഭ ഉമ്മൻ ചാണ്ടിക്ക് അനുകൂലം ആയിരുന്നു. പാലാ, ചങ്ങനാശ്ശേരി, കോട്ടയം രൂപതകളുടെ പള്ളികൾ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ പെടുന്നുണ്ട്.
സ്ഥാനാർത്ഥി നിർണ്ണായുമായി ബന്ധപെട്ടു കെപിസിസി വക്താക്കൾ കത്തോലിക്കാ സഭാ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടപ്പോൾ ചാണ്ടി ഉമ്മന്റെ കാര്യത്തിൽ അനുകൂല നിലപാട് അല്ല ലഭിച്ചത്. അതിന് ശേഷം ആണ് പാർട്ടി ചർച്ച ചെയ്തു സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. യു ഡീ എഫ് പൊതു സമ്മതനെയും കോൺഗ്രസ്സ് പരിഗണിക്കുന്നുണ്ട്. ഫിൽസൺ മാത്യൂസ് ആണ് പ്രഥമ പരിഗണനയിൽ ഉള്ളത്.
എന്തായാലും യു ഡീ എഫിന് സ്ഥാനാർത്ഥി നിർണ്ണയം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.