കോട്ടയം: ഓണക്കാലത്ത് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നടന്ന റെക്കാഡ് വില്പന, അവിടെ ഒന്നുമില്ലെന്ന് വ്യാജപ്രചാരണം നടത്തിയ പ്രതിപക്ഷ നേതാക്കളുടെ മുഖത്തേറ്റ അടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുതുപ്പള്ളി കൂരോപ്പടയില്‍ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്റെ തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിറ്റെന്ന് കേള്‍ക്കുമ്ബോള്‍ യു.ഡി.എഫിന് ഭയമാണ്. ആറു ലക്ഷം കിറ്റാണ് ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കിയത്. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് മറികടന്ന് കിറ്റ് വിവിതരണം ചെയ്യാനായത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. കേരളം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണിയാണ്. കേരളത്തില്‍ വറുതിയുടെ ഓണമായിരിക്കും ഇത്തവണയെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സാമ്ബത്തിക ഞെരുക്കത്തിനിടയിലും ജനങ്ങള്‍ക്കൊപ്പം നിന്നു.
60 ലക്ഷം പേര്‍ക്കാണ് ഓണക്കാലത്ത് 3200 രൂപ വീതം നല്‍കിയത്. സപ്ലൈകോ, ഓണച്ചന്തകള്‍ വഴി വിലകുറച്ച് പച്ചക്കറിയും അവശ്യസാധനങ്ങളും എത്തിച്ചു. 32 ലക്ഷം കാര്‍ഡ് ഉടമകളാണ് ഓണത്തിന് സപ്ലൈകോ സാധനങ്ങള്‍ വാങ്ങിയത്.
കേരളത്തെ സാമ്ബത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് ശ്വാസം മുട്ടിക്കുന്നു. കിഫ്‌ബി വായ്പ എടുത്താല്‍ സംസ്ഥാനത്തിന്റെ വായ്പയായി കേന്ദ്രം പരിഗണിയ്ക്കുന്നു. വികസനം തടയുകയാണ് അവരുടെ ലക്ഷ്യം.
റബര്‍വില ഇടിച്ചു കര്‍ഷകരെ ദുരിതത്തിലാക്കിയ ആസിയാൻ കരാര്‍ ഒപ്പിട്ട കോണ്‍ഗ്രസ് അത് റദ്ദാക്കാൻ ആവശ്യപ്പെടുമോ? ആസിയാൻ കരാര്‍ കാരണം 50 ലക്ഷം രൂപ കേരളത്തിന് നഷ്ടമായി. ടയര്‍ കമ്ബനികളുടെ താത്പര്യമാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രണ്ടാം റൗണ്ട് പ്രചാരണത്തിന് പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രി ഇന്നലെ മൂന്നു പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. സെപ്തംബര്‍ ഒന്നിന് മൂന്നു പഞ്ചായത്തുകളില്‍ കൂടി പ്രസംഗിക്കാൻ മുഖ്യമന്ത്രി എത്തും.