മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ ജില്ലാ അണ്‍ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തു.
പരാതിക്കാരന്റെ ശിവകുമാര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന മൊഴിലാണ് കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 13 കോടി രൂപയുടെ ക്രമക്കേട് ഈ സൊസൈറ്റിയില്‍ നടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
പണം നിക്ഷേപിച്ചത് വിഎസ് ശിവകുമാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നും എന്നാല്‍ സംഘം നഷ്ടത്തിലായപ്പോള്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുമാണ് പരാതിക്കാരൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ നിക്ഷേപകരില്‍ നിന്ന് സഹകരണ സൊസൈറ്റി നഷ്ടത്തിലായതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവര്‍ വിഎസ് ശിവകുമാറിന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇതുവരെ മൂന്ന് കേസാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് കരമന പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രൻ നായരാണ് തട്ടിപ്പിലെ ഒന്നാം പ്രതി. ഇദ്ദേഹം വിഎസ് ശിവകുമാറിന്റെ അടുത്ത സുഹൃത്തും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമാണ്. എന്നാല്‍ മൂന്ന് കേസിലും വിഎസ് ശിവകുമാര്‍ പ്രതിയല്ല. മറിച്ച് നിക്ഷേപകന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രമാണ് അദ്ദേഹത്തെ പ്രതി ചേര്‍ത്തിരിക്കുന്നത്.