വെള്ളവും ഭക്ഷണവും തടയരുത്, നടപടികള്‍ തിരിച്ചടിച്ചേക്കാം; ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ
വാഷിങ്ടണ്‍: ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന്റെ ചില നടപടികള്‍ തിരിച്ചടിക്കുമെന്ന് ബരാക്ക് ഒബാമ. ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികള്‍ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുര്‍ബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.
ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, വെെദ്യുതി എന്നിവ നിര്‍ത്തലാക്കാനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രയേലിനുള്ള ആഗോള പിന്തുണ ഇല്ലാതെയാകും. വിഷയം ഇസ്രയേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരം നടപടികള്‍ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.
2001 സെപ്റ്റംബറിലെ ആക്രമണങ്ങള്‍ക്കുശേഷം യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.എസ് പാലിച്ചിരുന്ന ഉയര്‍ന്ന മൂല്യങ്ങള്‍ നഷ്ടപ്പെട്ടു. ഹമാസിന്റെ ആക്രണത്തെ അപലപിച്ച ഒബാമ, പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും പിന്തുണച്ചു.
ഒബാമ യു.എസ് പ്രസിഡന്റായിരുന്ന കാലത്ത് ഹമാസുമായുള്ള സംഘര്‍ഷങ്ങളില്‍ ഇസ്രയേലിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, വ്യോമാക്രമണങ്ങളില്‍ പലസ്തീനികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ അദ്ദേഹം രാജ്യത്തോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു.