ഡല്‍ഹി: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം ഉള്‍പ്പടേയുള്ള പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെച്ചു.
ഭീകരവാദം , അക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യന് പ്രധാനമന്ത്രി ജോര്‍ദാന്‍ രാജാവുമായി പങ്കുവെച്ചു. സുരക്ഷയ്ക്കും മാനുഷിക സ്‌നേഹപരമായ സാഹചര്യത്തിനും വേണ്ടി വേഗത്തിലുള്ള പ്രശ്‌ന പരിഹാരത്തിനായി യോജിച്ച ശ്രമങ്ങളുടെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു.
”ജോര്‍ദാനിലെ രാജാവായ അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചു. പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറി. ഭീകരവാദം, അക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഞങ്ങള്‍ പങ്കുവച്ചു. സുരക്ഷയ്ക്കും മനുഷ സ്‌നേഹപരമായ സാഹചര്യത്തിനും പ്രശ്‌ന പരിഹാരത്തിനും യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണ്” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
ഗാസയില്‍ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ കര ആക്രമണത്തിന് ശേഷമാണ് മോദയും ജോര്‍ദാന്‍ രാജാവും തമ്മിലുള്ള സംഭാഷണം എന്നതാണ് ശ്രദ്ധേയം. നേരത്തെ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു. ഗസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച മോദി പലസ്തീൻ ജനങ്ങള്‍ക്ക് ഇന്ത്യ സഹായം തുടരുമെന്ന് ഇറപ്പ് നല്‍കിയ പ്രധാനമന്ത്രി ഇസ്രായേല്‍-പലസ്തീൻ വിഷയത്തില്‍ ഇന്ത ദീര്‍ഘകാലമായി തുടരുന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഗാസയിലേക്ക് ഇന്ത്യ സഹായങ്ങള്‍ അയക്കുകയും ചെയ്തു.
അതേസമയം, ഗാസയിലേക്ക് കരസേനയുടെ ആക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ സേന അറിയിച്ചു. ഹമാസിന്റെ അപ്രതീക്ഷിത അക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കര വഴിയുള്ള ആക്രമണത്തിന് ഇസ്രായേല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഗാസ മുനമ്ബിലെ വിവിധ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ സൈന്യം റെയ്ഡുകള്‍ നടത്തിയതായും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലിനെ ആക്രമിക്കാൻ ഹമാസ് തമ്ബടിച്ചിരിക്കുന്ന സ്ഥലങ്ങള്‍ തകര്‍ക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സൈന്യം പറഞ്ഞു. ‘രാജ്യത്തിന്റെ കരസേന ഗാസയ്ക്കുള്ളില്‍ ചില റെയ്ഡുകള്‍ നടത്തിയിരുന്നു. കവചിത, കാലാള്‍പ്പട ബറ്റാലിയനുകളാണ് റെയ്ഡുകള്‍ നടത്തിയത്’ ഒരു ടെലിവിഷൻ ബ്രീഫിംഗില്‍ ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.