തിരുവനന്തപുരം : കേരളത്തിലെ സാമ്ബത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്രമാണെന്ന് ആരോപിച്ചുകൊണ്ട് ടി എൻ പ്രതാപൻ ലോക്സഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നതിന് പിന്നാലെ പ്രതാപനെ തളളി വി ഡി സതീശന്‍ രംഗത്ത്.
കേരളത്തിലെ സാമ്ബത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേന്ദ്രം നികുതിവിഹിതം കൊടുക്കാത്തതില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കേരളത്തിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ കെടുകാര്യസ്ഥതയാണ് കേരളത്തില്‍ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി ആഴ്ചയില്‍ അഞ്ചു ദിവസമോ ആറു ദിവസമോ എങ്കിലും തിരുവനന്തപുരത്തുണ്ടാകണമെന്ന് വി ഡി സതീശൻ പറഞ്ഞു. നികുതി വെട്ടിപ്പുകാരുടെ പറുദീസയാണ് കേരളം. സംസ്ഥാനത്ത് ആര്‍ക്കും എന്തും കൊണ്ടു വന്ന് വില്‍ക്കാം. പരിശോധിക്കാന്‍ ഒരു സംവിധാനവും ഇവിടെയില്ല. ധനകാര്യ മന്ത്രി തിരുവനന്തപുരത്ത് ഉണ്ടാകേണ്ട ആളാണെന്ന് വി ഡി സതീശൻ പറഞ്ഞു. ധനകാര്യ മന്ത്രിയെ എങ്കിലും സെക്രട്ടറിയേറ്റിലേക്ക് വിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായി പ്രതിപക്ഷ നേതാവ്.
ട്രഷറിയില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള ഒരു ചെക്കും പാസ്സാക്കാനാവാത്ത സ്ഥിതിയാണ്. അക്ഷരാര്‍ത്ഥത്തില്‍ ട്രഷറി അടഞ്ഞുകിടക്കുകയാണ്. ധനകാര്യ സംബന്ധമായ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം, ടിഎൻ പ്രതാപന്റെ നീക്കത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേന്ദ്ര അവഗണനക്കെതിരെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കാനുള്ള ടിഎൻ പ്രതാപന്റെ നീക്കം നല്ല തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാല്‍ അത് സ്വാഗതാര്‍ഹമെന്നും പിണറായി പറഞ്ഞു.