കോട്ടയം : പി.സി ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം (സെക്യുലര്‍) പാര്‍ട്ടി എൻഡിഎയിലേക്ക്. ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എൻഡിഎ മുന്നണിയുമായി ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയമായിരിക്കും പാര്‍ട്ടിക്ക് ഉണ്ടാകുക എന്ന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തു.
എൻ ഡി എ യുടെ സംസ്ഥാന നേതൃയോഗം കോട്ടയത്ത് നടക്കുന്ന സമയത്തു തന്നെയാണ് ജനപക്ഷത്തിന്‍റെ എൻഡിഎ സഖ്യത്തിൽ ചേരുവാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അതേസമയം എൻഡിഎ മുന്നണി നേതൃത്വവുമായോ ബിജെപി നേതൃത്വവുമായോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ചകള്‍ നടന്നിട്ടില്ല. അതിനായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് ബിജെപി- എൻഡിഎ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് പി.സി ജോര്‍ജ്, ഇ.കെ ഹസ്സൻകുട്ടി, ജോര്‍ജ് ജോസഫ് കാക്കനാട്ട്, എം.എസ് നിഷ, പി.വി വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വര്‍ക്കിംഗ് ചെയര്‍മാൻ ഇ.കെ ഹസ്സൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാൻ പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ലോകത്തിനും രാജ്യത്തിനും ഒരു പോലെ സ്വീകാര്യനായ, ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കുകയും ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യ താല്പര്യങ്ങള്‍ക്ക് ഉത്തമം എന്ന് യോഗം വിലയിരുത്തി.
കാര്‍ഷിക മേഖലയില്‍ മോദി സര്‍ക്കാര്‍ വലിയ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യാനെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പി.സി ജോര്‍ജ് പറഞ്ഞു. അഡ്വ.ഷൈജോ ഹസൻ, സെബി പറമുണ്ട, ജോണ്‍സണ്‍ കൊച്ചുപറമ്ബില്‍, ജോര്‍ജ് വടക്കൻ, പ്രൊഫ. ജോസഫ് ടി ജോസ്, പി.എം വത്സരാജ്, സജി എസ് തെക്കേല്‍, ബാബു എബ്രഹാം, ബെൻസി വര്‍ഗീസ്, ഇ.ഒ.ജോണ്‍, ബീനാമ്മ ഫ്രാൻസിസ്, സുരേഷ് പലപ്പൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ലോക്സഭ ഇലക്ഷനിൽ പത്തനംതിട്ട സീറ്റ് സ്വന്തമാക്കുക എന്ന ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് പി സി ജോർജ് നടത്തി കൊണ്ടിരിക്കുന്നത്. ബി ജെ പി എന്ത് നിലപാട് സ്വവീകരിക്കും എന്നാണിനി അറിയാനുുള്ളത്.