കോട്ടയം : വരുന്ന ഇലക്ഷനിൽ തന്റെ തട്ടകമായ കോട്ടയം ജില്ലയിലേക്ക് പി ജെ ജോസഫിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഫ്രാൻസിസ് ജോർജിന്റെ കടന്നുകയറ്റം തടയാൻ കരുക്കൾ നീക്കി മോൻസ് ജോസഫ് എം എൽ എ.
പാർട്ടിയിലെ രണ്ടാം സ്ഥാനക്കാരൻ താനാണെന്ന് കരുതുന്ന മോൻസ് ഏതു വിധേനയും തന്റെ സ്ഥാനം നിലനിർത്തുന്നതിനുള്ള കരുക്കൾ നീക്കിത്തുടങ്ങി. പി ജെ ജോസഫിന്റെ പുത്രനായ അ പു ജോൺ ജോസഫ് പാർട്ടി നേതൃത്വത്തിലേക്ക് വരുന്നതിനെ ശക്തമായി എതിർക്കുന്ന മോൻസിന്, അപു അനുഭാവിയായ ഫ്രാൻസിസ് ജോർജിനെ ഏതു വിധേനയും ഒതുക്കേണ്ട ആവശ്യമുണ്ട്.
ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി മോൻ സ് കൂട്ടുപിടിച്ചിരിക്കുന്നത് മുൻ പ്രതിപക്ഷ നേതാവും , കോട്ടയം എംപിയുമായിരുന്ന രമേശ് ചെന്നിത്തലയെയാണ്.
അതിന്റെ ഭാഗമായാണ് യു ഡി എഫിന്റെ കുറ്റവിചാരണ സദസ്സ് തന്റെ നിയോജക മണ്ഡലമായ കടുത്തുരുത്തിയിൽ ഇന്ന് നടക്കുമ്പോൾ മുഖ്യ പ്രഭാഷകനായി രമേശ് ചെന്നിത്തലയെ എത്തിക്കുന്നത്. കോട്ടയം മണ്ഡലത്തിൽ ജോസഫ് ഗ്രൂപ്പിന് ജയസാധ്യതയില്ല എന്നും സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും നിലപാടുള്ള കോട്ടയം ഡി സി സി യും പ്രമുഖ കോൺഗ്രസ് നേതാക്കളും മോൻസിന്റെ ഈ നീക്കത്തെ പിന്തുണക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
മികച്ച പ്രാസംഗികനും , മുൻ എം പി യും മണ്ഡലത്തിലാകമാനം സുപരിചിതനായ രമേശ് ചെന്നിത്തല മത്സരിക്കുന്നത് , മണ്ഡലത്തിൽ അപരിചിതനായ ഫ്രാൻസീസ് ജോർജ് മത്സരിക്കുന്നതിനേക്കാൾ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം .
എന്നാൽ കോട്ടയം സീറ്റിൽ കണ്ണു വെച്ചിരിക്കുന്ന സജി മഞ്ഞക്കടമ്പിൽ , പി സി തോമസ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇതിനെ എങ്ങിനെ പ്രതിരോധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കോട്ടയം ജില്ലയിലെ യു ഡി ഫ് സംവിധാനത്തെ തന്നെ ശിഥിലമാക്കാവുന്ന രാഷ്ട്രീയ നീക്കങ്ങൾക്കാണ് കോട്ടയം വേദിയാകാൻ പോകുന്നത്.
News Desk
Kerala NewZ .
Facebook Comments Box