ഇടയ്ക്ക പ്രമാണി തിച്ചൂര്‍ മോഹനന്‍ അന്തരിച്ചു
തൃശൂര്‍ : പ്രമൂഖ പൂരം മഠത്തില്‍ വരവ് തിരുവമ്ബാടി പഞ്ചവാദ്യം ഇടയ്ക്ക പ്രമാണി തിച്ചൂര്‍ മോഹനൻ (66) അന്തരിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇടയ്‌ക്ക, ചെണ്ട, തിമില എന്നിവ തികഞ്ഞ താളബോധത്തോടെ കൈകാര്യം ചെയ്യുന്ന കലാകാരനാണ്. തായമ്ബക, പാണി, ഉസ്തവബലി തുടങ്ങീ ചടങ്ങുകളില്‍ സജീവമാണ്.
1980 മുതല്‍ ഇടക്കയില്‍ കേന്ദ്രീകരിച്ച അദ്ദേഹം . തൃശൂര്‍ പൂരം തിരുവമ്ബാടി വിഭാഗം ഇടക്കക്കാരനായി മാറി പിന്നീട് പ്രമാണിയുമായി. കേരളത്തിലെ പ്രധാന ക്ഷേത്രചടങ്ങുകളില്‍ സജീവമാണ്. പഞ്ചവാദ്യത്തില്‍ ഇടക്കയും തിമിലയും, മേളത്തില്‍ ചെണ്ടയും കൊട്ടിക്കയറും. ഇടക്കയും നാദസ്വരവും ഉപയോഗിച്ചുള്ള സമന്വയത്തിലും പങ്കാളിയാവാറുണ്ട്.
കിള്ളിക്കുറിശ്ശി മംഗലം കോപ്പാട്ട് പൊതുവാട്ടില്‍ ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും തിച്ചൂര്‍ പൊതുവാട്ടില്‍ ലക്ഷിക്കുട്ടി പൊതുവാളസ്യാരുടെയും മകനാണ്. വരവൂര്‍ കുട്ടൻ നായര്‍, പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍ എന്നിവരുടെ കീഴില്‍ തായമ്ബകയും പുതുക്കോട് കൊച്ചമാരാരില്‍നിന്ന് തിമിലയും അഭ്യസിച്ചു.സംഗീത നാടക അക്കാദമി അവാര്‍ഡും നിരവധി സുവര്‍ണമുദ്രകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
2021ല്‍ പൂരം ചടങ്ങ് മാത്രമായി ആഘോഷിച്ചു സമയത്ത് രാത്രിയില്‍ തിരുവമ്ബാടിയുടെ മഠത്തില്‍ വരവ് എഴുന്നെള്ളിപ്പിനിടെ ആല്‍മരത്തിന്റെ കൊമ്ബ് പൊട്ടി വീണുണ്ടായ അപകടത്തില്‍ തിച്ചൂര്‍ മോഹനനും പരിക്കേറ്റിരുന്നു.