തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഹങ്കാരത്തിനു മുന്നില്‍ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിച്ചു.
പ്രശസ്ത ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവർണർ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി രോഹിന്റണ്‍ നരിമാനും അച്ഛൻ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു.കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാല്‍ ഏതെങ്കിലും ഒരു മലയാളിക്ക് ഗവർണറോട് മിണ്ടാൻ കഴിയുമോ? ശിവൻകുട്ടി ചോദിച്ചു.
റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കേന്ദ്രസർക്കാരിനെ പുകഴ്ത്താൻ മാത്രമാണ് കൂടുതല്‍ സമയവും ഗവർണർ ചെലവഴിച്ചത്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെകുറിച്ച് വളരെക്കുറച്ചാണ് ഗവർണർ പ്രതിപാദിച്ചിരിക്കുന്നത്. രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർഎസ്‌എസ് നിർദ്ദേശപ്രകാരമാണ് എന്ന് സംശയിച്ചാല്‍ തെറ്റില്ല. അതിനുള്ള സംവിധാനമാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തിയത്. ഇടുക്കിയില്‍ ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി. എറണാകുളം ജില്ലയില്‍ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജിആര്‍ അനിലും, കോഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയര്‍ത്തി. തേക്കിന്‍കാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണനും പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും വയനാട്ടില്‍ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേഷ് കുമാറും പതാക ഉയര്‍ത്തി.