ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമ്പ്രദായം നടപ്പിലാക്കുന്നതില്‍ വണ്‍ നേഷൻ വണ്‍ ഇലക്ഷൻ കമ്മിറ്റിയെ എതിർപ്പറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സമാജ് വാദി പാർട്ടികള്‍.
പാനല്‍ അദ്ധ്യക്ഷനായ രാം നാഥ് കോവിന്ദ് മറ്റ് സമിതി അംഗങ്ങള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രാഷ്ട്രീയ പാർട്ടികള്‍ എതിർപ്പ് വ്യക്തമാക്കിയത്. പ്രത്യേക യോഗങ്ങളില്‍ കോവിന്ദ്, കമ്മിറ്റി അംഗങ്ങളായ എൻകെ സിംഗ്, ഗുലാം നബി ആസാദ്, ടിഎംസി എംപിമാരായ കല്യാണ് ബാനർജി, സുദീപ് ബന്ദ്യോപാധ്യായ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാർട്ടി നേതാക്കളായ കെകെ ശ്രീവാസ്തവ, ഹരീഷ് ചന്ദ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സമിതി നടത്തിയ ചർച്ചകളുടെ ഭാഗമായിരുന്നു ഈ യോഗങ്ങള്‍.
2023 സെപ്തംബർ രണ്ടിന് കേന്ദ്ര നിയമമന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറൻസിനോട് സി.പി.എമ്മിന് എതിർപ്പുണ്ടെന്ന് പാനലിനെ അറിയിച്ചതായി യെച്ചൂരി പറഞ്ഞു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനുള്ള മാർഗങ്ങള്‍ നിർദ്ദേശിക്കാൻ കമ്മിറ്റി രൂപീകരിച്ചത് തന്നെ തെറ്റായിരുന്നു.
“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നമ്മുടെ ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ വിരുദ്ധവും ഫെഡറലിസത്തിന് വിരുദ്ധവുമാണ്, കാരണം സംസ്ഥാന നിയമസഭകളുടെ കാലാവധി ചുരുക്കുകയോ നീട്ടിവെക്കുകയോ ആണ് ഈ സമ്ബ്രദായത്തിലൂടെ നിർദ്ദേശിക്കുന്നത്. അത് ജനാധിപത്യ വിരുദ്ധമാണ്. ഇത് ജനങ്ങളുടെ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ളതല്ല, ”യെച്ചൂരി പറഞ്ഞു.
ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കാൻ ഭരണഘടനയുടെ നാല് അനുച്ഛേദങ്ങളെങ്കിലും ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് താൻ പാനലിനോട് പറഞ്ഞതായും യെച്ചൂരി കൂട്ടിച്ചേർത്തു.
പാർട്ടിയുടെ എതിർപ്പുകള്‍ ആവർത്തിച്ചുകൊണ്ട് പാർട്ടി അധ്യക്ഷ മമത ബാനർജി നേരത്തെ കമ്മിറ്റിക്ക് അയച്ച കത്ത് ടിഎംസി എംപിമാർ കമ്മിറ്റിക്ക് കൈമാറി. പ്രാദേശികമായ പ്രശ്നങ്ങള്‍ ദേശീയ പ്രശ്നങ്ങള്‍ക്കനുകൂലമായി മാറ്റിനിർത്തുമെന്ന പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ കത്ത് എസ്പി നേതാക്കള്‍ കമ്മിറ്റിക്ക് മുമ്ബാകെ സമർപ്പിച്ചു. നേരത്തേ കോണ്‍ഗ്രസും പുതിയ തിരഞ്ഞെടുപ്പ് സമ്ബ്രദായത്തെ തങ്ങള്‍ എതിർക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.