കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ പാർട്ടി മാറ്റത്തില്‍ തനിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണം നിഷേധിച്ച് മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബഹ്റ രംഗത്ത് വന്നു.
ബിജെപിയിലേക്കുള്ള പത്മജയുടെ പ്രവേശനത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചത് കൊച്ചിയിലുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു വി ഡി സതീശൻ ആരോപിച്ചത്.
സതീശന്റെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും തനിക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ബഹ്റ പറഞ്ഞു. പിണറായി വിജയനു വേണ്ടിയാണ് പത്മജയെ കോണ്‍ഗ്രസില്‍ എത്തിച്ചത് എന്നും ഇതിന് ഇടനിലക്കാരൻ ആയി പ്രവർത്തിച്ചത് കേരളത്തില്‍ സർക്കാർ സ്ഥാപനത്തിന്റെ പദവിയില്‍ ഇരിക്കുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നുമാണ് സതീശൻ പറഞ്ഞത്.
സിപിഐഎം നേതാക്കള്‍ക്കാണ് കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേർന്നതില്‍ ഏറ്റവും വലിയ സന്തോഷം ഉള്ളത് എന്നും സതീശൻ വിമർശിച്ചിരുന്നു. കേരളത്തില്‍ മത്സരം നടക്കുന്നത് സിപിഐഎമ്മും ബിജെപിയും തമ്മിലാണ് എന്നും ബിജെപി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് വരുമെന്നും എല്‍ഡിഎഫ് കണ്‍വീനർ പറഞ്ഞതായും സിപിഐഎമ്മും ബിജെപിയും തമ്മില്‍ അന്തർധാരയുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു.
എല്‍ഡിഎഫ് കണ്‍വീനർ ജയരാജന്റെ പ്രസ്താവന കൊണ്ട് സിപിഎം സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത് വരും എന്നാണ് അർത്ഥമാക്കുന്നത് എന്നും ബിജെപിക്ക് സംസ്ഥാനത്ത് ഇല്ലാത്ത സ്ഥാനം സിപിഐഎം ഉണ്ടാക്കി നല്‍കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.