Wed. May 15th, 2024

വ്യാജരേഖകള്‍ ഉണ്ടാക്കി നടത്തിയത് 250 കോടിയുടെ സ്വര്‍ണ തട്ടിപ്പ്; ‘നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്’ ഉടമയ്ക്കും ഭാര്യയായ പ്രമുഖ വ്‌ളോഗര്‍ക്കുമെതിരെ പരാതി; കണ്ണടച്ച്‌ മുഖ്യധാരാ മാധ്യമങ്ങള്‍..

By admin Mar 23, 2024
Keralanewz.com

വ്യാജരേഖകള്‍ ഉണ്ടാക്കി 250 കോടിയുടെ സ്വർണ തട്ടിപ്പ് നടത്തിയ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്ന ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടര്‍ ടിഎം ഷാനവാസിനും ഭാര്യയും പ്രമുഖ വ്ളോഗറുമായ ഷംനയ്ക്കുമെതിരെയുള്ള കേസ് മുഖ്യധാരമാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപണം ഉയരുന്നു.

കളമശ്ശേരി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും മാധ്യമങ്ങള്‍ സംഭവത്തില്‍ വാർത്ത നല്‍കാത്തതാണ് ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

2024 ഫെബ്രുവരി 10നാണ് ഷാനവാസിനും ഭാര്യ ഷംനയ്ക്കുമെതിരെ ഷാനവാസിന്റെ ഉമ്മയുടെ സഹോദരനായ അരൂര്‍ സ്വദേശിയായ എം.എസ് മാമ്മു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. ഓഡിറ്റര്‍ മജു കെ ഇസ്മയിലിന്റെ സഹായത്തോടെ കള്ള രേഖകള്‍ ഉണ്ടാക്കിയും ഡയറക്ടര്‍മാരുടെ കള്ള ഒപ്പിട്ടും മുന്‍പുണ്ടായിരുന്ന നക്ഷത്ര ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും താനുള്‍പ്പെടെയുള്ള ഡയറക്ടര്‍മാരെ പുറത്താക്കിയതിനെതിരെയാണ് എം.എസ് മമ്മു പരാതി നല്‍കിയത്. ജി.എസ് ടിയിലും ഇന്‍കംടാക്‌സിലും കൊടുത്തിരിക്കുന്ന കണക്കുകളും രേഖകളും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇത് സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും മാമു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ സഹിതമായിരുന്നു പരാതി നല്‍കിയത്.

തുടർന്ന് ഐ.പി.സി 406, 420 , 409 , 468 , 471 , 120B, 34 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ടി.എം ഷാനാവാസിനും ഭാര്യ ഷംനയ്ക്കും പുറമെ, ഇവരുടെ ഓഡിറ്ററും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ മജു കെ ഇസ്മയില്‍, ഷാനവാസിന്റെ സഹോദരന്‍ മുഹമ്മദ് ഷമീറും പ്രതികളാണ്.
ഇത്രയും ഗുരുതരമായ ഒരു പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടും മാധ്യമങ്ങള്‍ അത് കണ്ടില്ലന്നു നടിക്കുന്നത് പ്രതികളായ ജ്വല്ലറി ഉടമകളുടെ പിആര്‍ വര്‍ക്കിന്റെ സ്വാധീനം മൂലമാണെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം. ഇതിനു പിന്നില്‍ വലിയ തോതിലുള്ള സാമ്ബത്തിക ഇടപാടുകള്‍ നടന്നതായും ആരോപണം ഉയരുന്നുണ്ട്.

പരാതിക്കാരനായ എം.എസ് മാമുവായിരുന്നു 2012-ല്‍ എറണാകുളം നെട്ടൂരില്‍ നക്ഷത്ര ജ്വല്ലറി എന്ന സ്ഥാപനം തുടങ്ങാന്‍ സഹോദരി പുത്രനായ ഷാനവാസിന് പണം നല്‍കിയത്. 2014-ല്‍ പെരുമ്ബളത്ത് നക്ഷത്ര ജുവല്ലേഴ്‌സ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങി. ഇതില്‍ ഷാനവാസ് പാട്ണറും മാമുവിന്റെ മകളുടെ ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മാനേജിങ് പാട്ണറുമായിരുന്നു. തുടര്‍ന്ന് 2016-ല്‍ ഇടപ്പള്ളിയില്‍ ന്യൂ നക്ഷത്ര ജ്വല്ലേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. ഇതില്‍ ഷാനവാസിനു പുറമെ, എം.എസ് മാമുവിന്റെ ഭാര്യ സുബൈദയും മകള്‍ സുനീറയും പാട്ണര്‍മാരായിരുന്നു.

2017-ല്‍ പൂക്കാട്ടുപടിയില്‍ തുടങ്ങിയ നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപനത്തില്‍ ഷാനവാസും എം.എസ് മാമുവിന്റെ ഭാര്യ സുബൈദയും കൊച്ചുമകള്‍ റിസ്വാനയും, ഷാനവാസിന്റെ സഹോദരന്‍ ഷമീറും, മാമുവിന്റെ അര്‍ദ്ധ സഹോദരന്‍ അഫ്‌നാസ്, ഷമീറിന്റെ മാതാവ് മൈമുവും പാര്‍ട്ണര്‍മാറായിരുന്നു. പിന്നീട് 2018-ല്‍ നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്ന പേരില്‍ വൈറ്റിലയില്‍ തുടങ്ങിയ സ്ഥാപനത്തിലും ഇതിനു ശേഷം ഇതേ പേരില്‍ 2019-ല്‍ ഇടപ്പള്ളിയില്‍ ആരംഭിച്ച ജ്വല്ലറിയിലും, ഷാനവാസിനും മാമുവിനുംപുറമെ, ഷമീര്‍, സുനീറ, സനീറ എന്നിവര്‍ പാര്‍ട്ണര്‍മാരായിരുന്നു. 2020-ല്‍ നെട്ടൂരില്‍ വീണ്ടും ഷാനവാസിന്റെ പൊപ്രൈറ്റര്‍ഷിപ്പില്‍ നക്ഷത്ര ജ്വല്ലറി എന്ന മറ്റൊരു സ്ഥാപനവും തുടങ്ങി.

2022-ല്‍ മാമുവിന്റെ മരുമകന്‍ അബ്ദുള്‍ നാസര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നെട്ടൂരിലുള്ള രണ്ട് ജ്വല്ലറിയും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി രൂപീകരിച്ച്‌ അതിനു കീഴില്‍ ആക്കാനും ഇതോടൊപ്പം തന്നെ ദുബായില്‍ രണ്ട് കടകള്‍ പുതുതായി തുടങ്ങുന്നതിനും വേണ്ടി പദ്ധതി തയ്യാറാക്കി. ഈ കമ്ബനിയില്‍ ഷാനാവാസ്, ഷമീര്‍, മാമു, റൈസ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മാമുവിന്റെയും റൈസിന്റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച്‌ ആ രേഖയില്‍ കള്ള ഒപ്പിട്ട് ഇവരെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും ഒഴിവാക്കുകയായിരുന്നു.

തുടർന്ന് ഷാനവാസും അദ്ദേഹത്തിന്റെ സഹോദരനും മാത്രം ഉള്‍പ്പെട്ട കമ്ബനിയിലേക്ക് മറ്റു ജ്വല്ലറി സ്ഥാപനങ്ങളെല്ലാം ഏറ്റെടുക്കുകയും ചെയ്തുവെന്നും ആരെയും അറിയിക്കാതെ സ്ഥാപനങ്ങളുടെ മാനേജിങ്ങ് ഡയറക്ടറായ ഷാനവാസ് ജി.എസ്.ടി റദ്ദാക്കി പുതുതായി രൂപം കൊടുത്ത കമ്ബനിയുടെ പേരില്‍ എടുത്ത ജി.എസ്.ടിയിലാണ് പ്രവര്‍ത്തനം നടത്തിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. കമ്ബനി ഓഡിറ്ററായ മജു പി ഇസ്മയിലിന്റെ ഒത്താശയോടെയാണ് ഇതെല്ലാം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

പ്രതികളായ ഷാനവാസും ഭാര്യയും വ്ളോഗറുമായ ഷംനയും ചേര്‍ന്ന് ഏറ്റവും ഒടുവില്‍ ഒരു എല്‍എല്‍പി സ്ഥാപനം ഉണ്ടാക്കുകയും അതിന്റെ പേരില്‍ പുതിയ ജി.എസ്.ടി ഉണ്ടാക്കി മുഴുവന്‍ ബിസിനസ്സും അതിലൂടെയാണ് നിലവില്‍ നടത്തി വരുന്നതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പുതിയ കമ്ബനി തുടങ്ങി പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമ്ബോള്‍ ചെയ്യേണ്ട ഒരു നടപടിക്രമവും ഇവര്‍ പാലിച്ചിട്ടില്ലെന്നും പഴയ സ്ഥാപനത്തിലെ സ്വര്‍ണ്ണം പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയത് ഉള്‍പ്പെടെ 250 കോടി രൂപയുടെ വെട്ടിപ്പ് ഷാനവാസും ഭാര്യയും ഉള്‍പ്പെടെ നടത്തി എന്നും മാമു കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്നും കടത്തിയ പണം ഉപയോഗിച്ചാണ് ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ട് ജ്വല്ലറി തുടങ്ങിയതെന്നും ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നു.

Facebook Comments Box

By admin

Related Post