തൃശ്ശൂർ: തൃശ്ശൂരില്‍ തെരഞ്ഞെടുപ്പു പ്രചരണം കൊടുമ്ബിരി കൊണ്ടിരിക്കവേ കോണ്‍ഗ്രസി തിരിച്ചടിയായി ബിജെപിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്.
തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയില്‍ അംഗത്വമെടുത്തു. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് അംഗത്വമെടുത്ത്. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ പത്മജ വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിച്ചു.
അതേസമയം തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതല്‍ ആവേശം. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരൻ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. തൃശ്ശൂരില്‍ ജയിക്കുന്നത് സുരേഷ് ഗോപിയായിരിക്കുമെന്നും പത്മജ പറയുന്നു. തൃശ്ശൂരില്‍ മുരളീധരന് വേണ്ടി പ്രതാപൻ മാറിക്കൊടുത്തതല്ലെന്നും നിയമസഭ ലക്ഷ്യമിട്ട് ഒരു കൊല്ലമായി പ്രവർത്തിക്കുന്നയാളാണ് പ്രതാപനെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങള്‍ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പത്മജ, കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും കൂട്ടിച്ചേർത്തു. കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് സന്ദേശം നല്‍കുന്നത് വേണ്ടതാണെന്നും ലൗ ജിഹാദിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
അതേസമയം നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെ വിമർശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രൻ. മോദിയുടെ വരവില്‍ വേവലാതിയുള്ളവർ സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം. ജനം ആര് പറയുന്നത് കേള്‍ക്കുമെന്ന് നോക്കാമെന്നും വെല്ലുവിളി. അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം കരുവന്നൂർ വിഷയം അക്കം സജീവമാക്കിയാണ് തൃശ്ശൂരില്‍ പ്രചരണം മുറുകുന്നത്. നരേന്ദ്ര മോദി 15 നു വീണ്ടും കേരളത്തിലെത്തുമ്ബോള്‍ അത് കരുവന്നൂരിലെ ‘വിജയാഹ്ളാദ’ത്തിനു വേണ്ടിയാണെന്ന ആശങ്കയിലാണ് സിപിഎം. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി 15 നു കേരളത്തിലെത്തുന്ന നരേന്ദ്ര മോദി ആറ്റിങ്ങലും കുന്നംകുളത്തും എൻ.ഡി.എയുടെ പൊതുപരിപാടികളില്‍ പങ്കെടുക്കും. ത്രികോണമത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തില്‍ എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനു സഹായമാകുന്ന രീതിയിലാണ് ആലത്തൂർ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുന്നംകുളം പരിപാടിക്കു പരിഗണിക്കുന്നത്.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട ഇ.ഡി. റെയ്ഡും സിപിഎം. നേതാക്കളെ ചോദ്യം ചെയ്യലും നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ് എന്നതാണ് നിർണായകമാണ്. ‘കരുവന്നൂർ’ പലവട്ടം മോദി തന്നെ ചർച്ചയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ സന്ദർശനത്തിന് കരുവന്നൂരുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. 15 നു തന്നെ ഹാജരാകാൻ നേതാക്കള്‍ക്ക് ഇ.ഡി. നോട്ടീസ് നല്‍കിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും സിപിഎം. സംശയിക്കുന്നു.