രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണം ; കോടതിയില്‍ സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം ബ്രിട്ടനില്‍ 2003ല്‍ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടർമാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി 2019ല്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
2005 ഒക്ടോബർ 10നും 2006 ഒക്ടോബർ 31നും സമർപ്പിച്ച സ്ഥാപനത്തിന്റെ വാർഷിക റിട്ടേണുകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടിഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.
2009 ഫെബ്രുവരി 17-ന് ബാക്കോപ്‌സ് ലിമിറ്റഡിന്റെ പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുല്‍ ഗാന്ധിയുടെ പൗരത്വം വീണ്ടും ബ്രിട്ടിഷുകാരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ ഒൻപതിന്റെയും 1955 ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നാണ് സ്വാമിയുടെ ആരോപണം.
2019 ഏപ്രില്‍ 29ന് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് കത്തെഴുതുകയും വസ്തുത അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യം. കത്ത് നല്‍കി അഞ്ചുവർഷം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലുള്ള തീരുമാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വ്യക്തതയില്ലെന്ന് ബിജെപി ആരോപിക്കുന്നു.