CRIMEKerala NewsPolitics

എഡിജിപി ക്കായി ഒരുങ്ങുന്നത് ലിഫ്റ്റും പൂളുമടങ്ങുന്ന 6000 Sq.ftന്റെ മണിമാളിക; എന്താണ് ADGPയുടെ സാമ്പത്തിക സ്രോതസ്സ് ?

Keralanewz.com

തിരുവനന്തപുരം: പി.വി.അൻവർ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ എ.ഡി.ജി.പി. അജിത് കുമാറിന്റെ വീട് നിർമാണവും വിവാദത്തിൽ. ഒരു പോലീസുദ്യോഗസ്ഥൻ വീട് നിർമിക്കുന്നതില്‍ എന്താണ് കുറ്റമെന്ന് തോന്നാം.
എന്നാല്‍, കോടികള്‍ മതിക്കുന്ന ഭൂമിയില്‍ കോടികള്‍ മുടക്കി അത്യാഡംബര മാളിക പണിയുന്നതിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്നതാണ് ഉയരുന്ന ചോദ്യം.

ഭൂഗർഭ നിലയുള്‍പ്പെടെ മൂന്ന് നിലകളുള്ള ആഡംബര മന്ദിരമാണ് കവടിയാറിൽ അജിത് കുമാർ കെട്ടിപ്പൊക്കുന്നത്. കവടിയാർ കൊട്ടാരത്തിന് സമീപമുള്ള അതിസമ്പന്നർക്ക് ഭൂമിയുള്ള മേഖലയിലാണ് അജിത് കുമാർ വീടു പണിതുയർത്തുന്നത്. വീടിനുള്ളില്‍ ലിഫ്റ്റ് സൗകര്യമുള്‍പ്പെടെ ആഡംബര സൗകര്യങ്ങളുണ്ടെന്ന് പ്ലാനില്‍ നിന്നും വ്യക്തമാണ്.

നിർമാണ സ്ഥലത്ത് വെച്ചിരിക്കുന്ന പ്ലാൻ പ്രകാരമാണെങ്കില്‍ മൂന്ന് നില കെട്ടിടമാണ് ഇവിടെ ഉയരാൻ പോകുന്നത്. ഇതിനൊപ്പം ഓപ്പണ്‍ ബാത്ത് പ്ലേസ് എന്ന് ചേർത്തിട്ടുണ്ട്. ഇത് പൂള്‍ ആകാമെന്നാണ് പറയുന്നത്. 2024-ലാണ് ഈ കെട്ടിടത്തിന് നിർമാണത്തിന് അനുമതി ലഭിച്ചത്. താഴത്തെ ബേസ്മെന്റിന് 2000 ചതുശ്ര അടിക്ക് മുകളിലാണ് വിസ്തീർണം. ഇങ്ങനെ നോക്കിയാല്‍ മൂന്ന് നില പണി പൂർത്തിയാകുമ്ബോള്‍ 6000 ചതുശ്ര അടിക്ക് മുകളില്‍ വലിപ്പമുള്ള മണിമാളികയാണ് ഇവിടെ ഉയരുന്നത്.

പ്രാഥമിക നിർമാണങ്ങളാണ് ഇപ്പോള്‍ ഭൂമിയില്‍ നടക്കുന്നത്. മൂന്നാള്‍ പൊക്കമുള്ള ബേസ്മെന്റ് നിർമാണം പുരോഗമിക്കുകയാണ്. വീടിന്റെ ഏറ്റവും താഴത്തെ നിലയില്‍ അതിഥികള്‍ക്കായുള്ള മുറികളായിരിക്കുമെന്നാണ് പ്ലാനില്‍ നിന്നും വ്യക്തമാകുന്നത്. പാർക്കിങും താഴെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ സ്ഥലം വാങ്ങി ഇത്ര വലിയ വീടു നിർമിക്കാൻ കോടിക്കണക്കിനു രൂപ ചെലവു വരും. ഈ അടുത്ത കാലത്ത് വരെ സെന്റിന് 65 ലക്ഷം രൂപയാണ് കവടിയാറില്‍ ഭൂമിക്ക് വാങ്ങിയ കുറഞ്ഞ വില. പക്ഷെ അജിത് കുമാർ ഭൂമി വാങ്ങിയ സ്ഥലത്തിന് ഇതിലും പണം ചിലവാക്കേണ്ടി വരും. ഇവിടെ വീടുനിർമാണം വിലയിരുത്താൻ അജിത് കുമാർ വന്നുപോകാറുണ്ടെന്നാണ് വിവരം.

പിവി അൻവർ തുറന്നു വിട്ട ദൂതം ആരുടെയൊക്കെ തൊപ്പി തെറിപ്പിക്കുമെന്നാണറിയേണ്ടത്.

Facebook Comments Box