എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; ഞായറാഴ്ച നിലമ്പൂരിൽ സമ്മേളനം വിളിച്ച് അൻവര്‍
മലപ്പുറം: എല്‍ഡിഎഫുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പി.വി.അൻവർ എംഎല്‍എ. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല.
നാട്ടുകാർ തന്നതാണ് ഈ സ്ഥാനം. എല്‍ഡിഎഫ് പാർലമെന്‍ററി പാർട്ടിയില്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നിലമ്ബൂരില്‍ പൊതു സമ്മേളനം വിളിച്ച് എല്ലാ പറയും.
മുഖ്യമന്ത്രി മരുമകനെ മാത്രമെ കാണുന്നൂള്ളൂ. കുടുംബത്തെ സംരക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തോട് പരാതി പറയുമോ എന്ന ചോദ്യത്തിനു കേരളവും കേന്ദ്രവുമെല്ലാം ഒന്നല്ലേ എന്നും അദ്ദേഹം മറുപടി പറഞ്ഞു. ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്മെന്‍റ് നടത്തേണ്ടത് ആരാണോ അവരാണ് പൂരം കലക്കിച്ചതെന്ന് അൻവർ പറഞ്ഞു.
ആ വ്യക്തിയാകും പൂരം കലക്കാൻ എഡിജിപിക്ക് നിർദേശം നല്‍കിയത്. ആ വ്യക്തി ആരാണെന്ന് തനിക്കറിയില്ല. ബിജെപിയെ കുറ്റം പറയാനാകില്ല. ഫൈൻ പ്ലേയാണ് അവർ കളിച്ചത്. അതിനു സൗകര്യമുണ്ടാക്കി കൊടുത്തത് ആരാണെന്ന് കണ്ടുപിടിക്കണം. കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നു.
കേരളം മുഴുവൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയില്‍ പോകാൻ വേണ്ടി കോടിയേരിയുടെ സംസ്കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞു. മുഖ്യമന്ത്രി എന്നെ വഞ്ചിച്ചു. കൊടുംചതിയാണ് നടത്തിയത്. എന്നെ കള്ളനാക്കി പേടിപ്പിക്കാൻ നോക്കി. തൃശൂരിലെ പ്രസംഗം നിങ്ങള്‍ കേട്ടില്ലേ എന്നും അദ്ദേഹം പറഞ്ഞു.
ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേടാണ്. സിപിഎം പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണ്. രാഷ്ട്രീയ നേതൃത്വം എല്ലാം കേരളത്തില്‍ ഒറ്റക്കെട്ടാണെന്ന് അൻവര്‍ പറഞ്ഞു. അതാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളം നേരിടുന്ന ഭീഷണി. എട്ടുകൊല്ലത്തെ എല്‍ഡിഎഫ് ഭരണത്തിന്‍റെ സംഭാവന പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു എന്നതു മാത്രമാണ് . ഉദ്യോഗസ്ഥ മേധാവിത്വമാണ് സര്‍ക്കാര്‍ സംഭാവനയെന്നും അൻവർ തുറന്നടിച്ചു.