യൂത്ത് കോൺഗ്രസിലും ഭിന്നത സൃഷ്ടിച്ച് അൻവർ തുറന്നു വിട്ട ഭൂതം ‘ അൻവറിനെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ്, ചുമക്കേണ്ട ബാധ്യതയില്ലെന്ന് വൈസ് പ്രസിഡന്റ്;

മലപ്പുറം: പി.വി അൻവർ എംഎല്‍എയെ സംരക്ഷിക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനക്ക് മറുപടിയുമായി വൈസ് പ്രസിഡന്റ് രംഗത്തെത്തി.
അൻവറിനെ ഉന്മൂലനം ചെയ്യാമെന്ന ഉദ്ദേശ്യവുമായി മലപ്പുറത്തേക്ക് ആരും ക്വട്ടേഷൻ അയക്കേണ്ട എന്നായിരുന്നു പ്രസിഡന്റ് ഹാരിസ് മുതൂർ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാല്‍, അൻവറിനെ ചുമക്കേണ്ട ബാധ്യത മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസിനില്ലെന്ന മറുപടി പോസ്റ്റുമായി വൈസ് പ്രസിഡന്റ് പി. നിധീഷും രംഗത്തെത്തിയതോടെ. അൻവർ വിവാദം ഇരു മുന്നണികളിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഹാരിസ് മുതൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അൻവർ നോവിച്ചപ്പോള്‍ സിപിഎം ഒന്നാകെ പ്രതിരോധത്തിലായി, പി. ശശിക്കെതിരെയും എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും താൻ എത്ര തെളിവു കൊടുത്താലും കൈവിടില്ലെന്ന ബോധ്യം വന്നപ്പോഴാണ് പി.വി അൻവർ പിണറായി വിജയനെതിരെ പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയത്.
പിണറായിക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് ടി.പി ചന്ദ്രശേഖരന്റെ ഗതിയായിരിക്കുമെന്ന ആദ്യ സൂചനയാണ് ഒതായി ബ്രാഞ്ച് കമ്മിറ്റി അൻവറിന്റെ വീടിനു മുന്നില്‍ ഉയർത്തിയിരിക്കുന്ന ബോർഡ്. മാഷാ അള്ളാ സ്റ്റിക്കറും ഇന്നോവയും കൊണ്ട് ഓർക്കാട്ടേരിയില്‍ വച്ച് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സിപിഎമ്മിന് അൻവറിനെയും ഒരു രാത്രി കൊണ്ട് കഠാരയാല്‍ ഇല്ലാതാക്കുമെന്ന തിരിച്ചറിവിനാലാണ് അൻവർ ആവർത്തിച്ച് താൻ കൊല്ലപ്പെട്ടേക്കാമെന്നു പറയുന്നത്.
അൻവർ തന്റെ നാവുകൊണ്ട് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിന്റെ നേതാക്കളെയും യുഡിഎഫ് നേതാക്കളെയും ആയിരം തവണ അപമാനിച്ചിട്ടുണ്ട്, അതിനോട് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും പ്രതികരിച്ചതും പ്രതിഷേധിച്ചതും ജനാധിപത്യ മാർഗ്ഗത്തിലൂടെയാണ്, അൻവർ സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വർഷങ്ങള്‍ക്കു മുമ്ബേ കോണ്‍ഗ്രസും യുഡിഎഫും ഉയർത്തിയതാണ്, എന്നാല്‍ കോണ്‍ഗ്രസിനെ ചീത്ത പറയാൻ പിണറായി പാലൂട്ടിയ അൻവർ ഒടുവില്‍ തനിക്കെതിരെ ആകുമ്ബോള്‍ ഭീകരവാദിയും രാജ്യദ്രോഹിയും ആക്കാൻ വെമ്ബല്‍ കൊള്ളുകയാണ് സിപിഎം.
സിപിഎമ്മിന്റെ കഴിഞ്ഞകാല ചെയ്തികള്‍ പരിശോധിച്ചാല്‍ ആദ്യം തങ്ങളുടെ ശത്രുവിനെ ഒറ്റുകാരനായും, ഭീകരവാദിയായും ചാപ്പകുത്തും, എന്നിട്ട് മടവാളുകൊണ്ട് വെട്ടി വീഴ്ത്തുന്ന പാരമ്ബര്യമാണ്, അത് കണ്ണൂരിലും വടകരയിലും നടന്നേക്കാം. എന്നാല്‍ മലപ്പുറത്തിന്റെ യുഡിഎഫ് മണ്ണില്‍ നടക്കാൻ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ല, തന്റെ പിതാവിനെ ടൈമർ ബോംബ് വെച്ച് കൊന്ന കൊലയാളിക്ക് മാപ്പുകൊടുത്ത രാഹുല്‍ഗാന്ധിയുടെ യൂത്ത് കോണ്‍ഗ്രസ് ആണ് പറയുന്നത്, അൻവറിന് സംരക്ഷണ കവചം ഒരുക്കാൻ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് സജ്ജമാണ്, നിങ്ങളുടെ ഇന്നോവയും കൊടി സുനിമാരെയും മലപ്പുറത്തേക്ക് അയക്കേണ്ടതില്ല,അദ്ദേഹം നാളെ ഞങ്ങളെ തള്ളിപ്പറഞ്ഞാലും ജനാധിപത്യ, അഭിപ്രായസ്വാതന്ത്ര്യത്തിന് യൂത്ത് കോണ്‍ഗ്രസ് മരണം വരെ പോരാടും….
പി. നിധീഷിന്റെ മറുപടി പോസ്റ്റ് .
അൻവറിനെ ചുമക്കേണ്ട ബാധ്യത മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ്സിനില്ല… ആ വിഴുപ്പ് ഭാണ്ഡം പേറാൻ ആര് ശ്രമിച്ചാലും അവരും നാറും എന്നതിനപ്പുറം ഒന്നും സംഭവിക്കാനില്ല… കോണ്‍ഗ്രസ്സിൻ്റെ ആശായാദർശങ്ങളെ തള്ളിപ്പറയുക മാത്രമല്ല രാഹുല്‍ ഗാന്ധി മുതല്‍ ഇങ്ങോട്ട്,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വരെയുള്ളവരെ വ്യക്തിപരമായി ആക്ഷേപിക്കുകയും, വൃത്തികേട് വിളിച്ചു പറയുകയും ചെയ്ത ആളാണ് അൻവർ…
നാഴികക്ക് നാല്പതു വട്ടം കോണ്‍ഗ്രസ്സിനെയും അതിൻ്റെ നേതാക്കളെയും തെറി വിളിക്കുന്ന അൻവറിന് സംരക്ഷണകവചം തീർക്കേണ്ട ഒരുബാധ്യതയും ഇല്ല…
അധികാരം തേടി പിണറായിക്ക് സ്തുതി പാടാൻ പോയവരോടും ആ അധികാരത്തിൻ്റെ ബലത്തില്‍ നമ്മുടെ രക്തസാക്ഷികളെ വരെ ആക്ഷേപിച്ചവരോട് ‘നോ കോംമ്ബ്രമൈസ് ‘ എന്ന് തന്നെയായിരിക്കണം യൂത്ത് കോണ്‍ഗ്രസ്സിൻ്റെയും നിലപാട്. പിണറായി വിജയനും അൻവറും തമ്മിലുള്ളത് ചക്കളത്തിപ്പോരാണ്… കട്ടമുതല്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ തർക്കം…
പിണറായി വിജയനും അയാളുടെ സർക്കാറും RSS ൻ്റെ കയ്യിലെ കളിപ്പാവയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് എന്നോ വ്യക്തമായ കാര്യമാണ്… RSS ൻ്റെ സംരക്ഷണയില്‍ നിന്നു തന്നെയാണ് പിണറായി വിജയനും അൻവറും ഇത്രയും കാലം ഒരുമിച്ച് പ്രവർത്തിച്ചത്… ഒന്നാം പിണറായി സർക്കാറും രണ്ടാം പിണറായി സർക്കാറും ഇടതുപക്ഷ സർക്കാറല്ല RSS ൻ്റെ സർക്കാറാണെന്ന് അവർ തെളിയിച്ചതാണ്. അതിന് അനവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്ബിലുണ്ട്.
എത്രയോ തവണ UDF അതൊക്കെ പൊതുജനസമക്ഷം പറഞ്ഞു കഴിഞ്ഞതാണ്… പിണറായി വിജയനെതിരെയോ, സംഘപരിവാറിനെതിരെയോ ഉള്ള പോരാട്ടത്തിന് ഒരു രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും പിന്തുണ കോണ്‍ഗ്രസ്സിനോ UDF നോ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല…
അഴിമതിയും, സ്വജനപക്ഷപാതവും സംഘപരിവാർ പ്രീണനവും കൊണ്ട് നാറി നാണം കെട്ട് നില്‍ക്കുന്ന പിണറായി വിജയൻ്റെ നാറ്റം സ്വന്തം കൂടാരത്തിലുള്ളവർക്കും അസഹ്യമായിരിക്കുന്നു എന്നതിനപ്പുറത്തേക്ക് അൻവറിനെ വെള്ള പൂശേണ്ട ഒരു ബാധ്യതയും യൂത്ത് കോണ്‍ഗ്രസ്സിനില്ല… പണ്ട് അൻവറിനെ പിന്തുണച്ചു ഹാങ്ങോവർ മാറാത്തവരാരെങ്കിലും ഇപ്പോഴുമുണ്ടെങ്കില്‍ ആ പാത പിന്തുടരുന്നത് യൂത്ത് കോണ്‍ഗ്രസ്സിൻ്റ ചെലവില്‍ വേണ്ട… അൻവറിന് അൻവറിൻ്റെ വഴി, യൂത്ത് കോണ്‍ഗ്രസ്സിന് യൂത്ത് കോണ്‍ഗ്രസ്സിൻ്റെ വഴി….
പി. വി. അൻവറിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടുതലാളുകൾ രംഗത്തെത്തുന്നുണ്ടെങ്കിലും നിലപാടെടുക്കുന്നത് ആലോചിച്ചു മതിയെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം